എസ്ഥേർ 2:7-11
എസ്ഥേർ 2:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ട് അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ട് എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻരാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു. എന്നാൽ എസ്ഥേറിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിനു മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
എസ്ഥേർ 2:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ തന്റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളർത്തി. അവൾക്കു മാതാപിതാക്കൾ ഇല്ലായിരുന്നു. അവൾ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കൾ മരിച്ചപ്പോൾ മൊർദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു. രാജവിളംബരം അനുസരിച്ചു ശൂശൻരാജധാനിയിൽ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയിൽ പാർപ്പിച്ച അനേകം യുവതികളുടെ കൂട്ടത്തിൽ എസ്ഥേറും ഉണ്ടായിരുന്നു. അവൾ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാൾ അവളെ ഇഷ്ടപ്പെട്ടു; അയാൾ ഉടൻതന്നെ അവൾക്കു വേണ്ട സൗന്ദര്യസംവർധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തിൽനിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവൾക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാർപ്പിച്ചു. എസ്ഥേർ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊർദ്ദെഖായി അവളോടു നിഷ്കർഷിച്ചിരുന്നു. അവളുടെ ക്ഷേമം അന്വേഷിക്കാൻ അന്തഃപുരത്തിന്റെ അങ്കണത്തിലൂടെ മൊർദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു.
എസ്ഥേർ 2:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു. അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തന്‍റെ മകളായി സ്വീകരിച്ചു. രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻ രാജധാനിയിൽ ഹേഗായിയുടെ ചുമതലയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും കൊണ്ടുവന്നു. ആ യുവതിയെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു. അവളോടു താൽപര്യം തോന്നി, അവൻ അവളുടെ ശുദ്ധീകരണത്തിന് ആവശ്യമുള്ള വസ്തുക്കളെയും ഭക്ഷണത്തെയും രാജധാനിയിൽനിന്നു തിരഞ്ഞെടുത്ത ഏഴു ബാല്യക്കാരത്തികളെയും അവൾക്ക് വേഗത്തിൽ കൊടുത്തു. അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് പാർപ്പിച്ചു. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല. അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോട് കല്പിച്ചിരുന്നു. എന്നാൽ എസ്ഥേറിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാം സംഭവിക്കും എന്നുള്ളതും അറിയേണ്ടതിന് മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
എസ്ഥേർ 2:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെക്കു അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ടു അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദേഖായി അവളോടു കല്പിച്ചിരുന്നു. എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിന്നു മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
എസ്ഥേർ 2:7-11 സമകാലിക മലയാളവിവർത്തനം (MCV)
മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു. രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി. മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല. എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു.