എസ്ഥേർ 2:5-14

എസ്ഥേർ 2:5-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ശൂശൻരാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള ഒരു യെഹൂദൻ ഉണ്ടായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചുകൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ട് അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ട് എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻരാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു. എന്നാൽ എസ്ഥേറിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിനു മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു. ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം- ആറു മാസം മൂർതൈലവും ആറു മാസം സുഗന്ധവർഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും- ഓരോരുത്തിക്ക് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും. സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത്, രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകയും ചെയ്യും; രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:5-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശൂശൻ രാജധാനിയിൽ ബെന്യാമീൻഗോത്രക്കാരനായ മൊർദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാൾ യായീരിന്റെ പുത്രനും യായീർ ശിമെയിയുടെ പുത്രനും ശിമെയി കീശിന്റെ പുത്രനുമായിരുന്നു. ബാബിലോൺരാജാവായ നെബുഖദ്നേസർ, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമിൽ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളിൽ ഒരാളായിരുന്നു മൊർദ്ദെഖായി. അയാൾ തന്റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളർത്തി. അവൾക്കു മാതാപിതാക്കൾ ഇല്ലായിരുന്നു. അവൾ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കൾ മരിച്ചപ്പോൾ മൊർദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു. രാജവിളംബരം അനുസരിച്ചു ശൂശൻരാജധാനിയിൽ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയിൽ പാർപ്പിച്ച അനേകം യുവതികളുടെ കൂട്ടത്തിൽ എസ്ഥേറും ഉണ്ടായിരുന്നു. അവൾ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാൾ അവളെ ഇഷ്ടപ്പെട്ടു; അയാൾ ഉടൻതന്നെ അവൾക്കു വേണ്ട സൗന്ദര്യസംവർധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തിൽനിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവൾക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാർപ്പിച്ചു. എസ്ഥേർ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊർദ്ദെഖായി അവളോടു നിഷ്കർഷിച്ചിരുന്നു. അവളുടെ ക്ഷേമം അന്വേഷിക്കാൻ അന്തഃപുരത്തിന്റെ അങ്കണത്തിലൂടെ മൊർദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു. യുവതികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തിൽനിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു. മുറപ്രകാരം സന്ധ്യക്ക് ഒരാൾ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്റെ മേൽനോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവൾക്ക് രാജസന്നിധിയിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:5-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ശൂശൻ രാജധാനിയിൽ യായീരിന്‍റെ മകൻ മൊർദ്ദെഖായി എന്ന് പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. യായീർ ബെന്യാമീന്യനായ കീശിന്‍റെ മകനായ ശിമെയിയുടെ മകനായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാ രാജാവായ യെഖൊന്യാവോടുകൂടെ പിടിച്ചു കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ മൊർദ്ദെഖായിയെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. അവൻ തന്‍റെ ചിറ്റപ്പന്‍റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു. അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തന്‍റെ മകളായി സ്വീകരിച്ചു. രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻ രാജധാനിയിൽ ഹേഗായിയുടെ ചുമതലയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും കൊണ്ടുവന്നു. ആ യുവതിയെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു. അവളോടു താൽപര്യം തോന്നി, അവൻ അവളുടെ ശുദ്ധീകരണത്തിന് ആവശ്യമുള്ള വസ്തുക്കളെയും ഭക്ഷണത്തെയും രാജധാനിയിൽനിന്നു തിരഞ്ഞെടുത്ത ഏഴു ബാല്യക്കാരത്തികളെയും അവൾക്ക് വേഗത്തിൽ കൊടുത്തു. അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് പാർപ്പിച്ചു. എസ്ഥേർ തന്‍റെ ജാതിയും കുലവും അറിയിച്ചില്ല. അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോട് കല്പിച്ചിരുന്നു. എന്നാൽ എസ്ഥേറിന്‍റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാം സംഭവിക്കും എന്നുള്ളതും അറിയേണ്ടതിന് മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്‍റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു. ഓരോ യുവതിയും പന്ത്രണ്ട് മാസം സ്ത്രീജനത്തിന് വേണ്ടിയുള്ള ശുദ്ധീകരണം നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം, അതായത് ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്ക് ശുദ്ധീകരണത്തിന് വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തർക്കും അഹശ്വേരോശ്‌രാജാവിന്‍റെ സന്നിധിയിൽ ചെല്ലുവാനുള്ള തവണ വരുമ്പോൾ ഓരോ യുവതിയും രാജസന്നിധിയിൽ ചെല്ലും. അന്തഃപുരത്തിൽനിന്ന് രാജധാനിവരെ തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്ക് കൊടുക്കും. സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത് രാജാവിന്‍റെ ഷണ്ഡനായ, വെപ്പാട്ടികളുടെ പാലകനായ, ശയസ്ഗസിന്‍റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്ക് രാജസന്നിധിയിൽ ചെല്ലുവാൻ സാദ്ധ്യമല്ല.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:5-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ശൂശൻ രാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്നു കൊണ്ടുപോയിരുന്നു. അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെക്കു അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ടു അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദേഖായി അവളോടു കല്പിച്ചിരുന്നു. എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിന്നു മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു. ഓരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം-ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തിക്കു അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും. സന്ധ്യാസമയത്തു അവൾ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:5-14 സമകാലിക മലയാളവിവർത്തനം (MCV)

ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു. രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി. മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല. എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു. അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ ഒരു യുവതി ആനീതയാകുന്നതിനു മുമ്പായി അവൾ ആറുമാസം മീറത്തൈലവും ശേഷമുള്ള ആറുമാസം സുഗന്ധവർഗവും മറ്റു സൗന്ദര്യവർധകവസ്തുക്കളുംകൊണ്ട് സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പന്ത്രണ്ടു മാസത്തെ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ പൂർത്തീകരിക്കപ്പെടണമായിരുന്നു. രാജാവിന്റെ മുമ്പിൽ ചെല്ലാൻ ഓരോരുത്തർക്കും അവസരം വരുമ്പോൾ, ഓരോ യുവതിയും രാജസന്നിധിയിൽ ഇപ്രകാരമായിരിക്കും പോകുന്നത്: അന്തഃപുരത്തിൽനിന്ന് രാജകൊട്ടാരത്തിലേക്ക് ഏതൊരു സാധനവും കൊണ്ടുപോകാൻ ഹേഗായി അവളെ അനുവദിച്ചിരുന്നു. വൈകുന്നേരം അവൾ ചെല്ലുകയും രാവിലെ രണ്ടാമത്തെ അന്തഃപുരത്തിലേക്ക്, രാജാവിന്റെ ഷണ്ഡനും വെപ്പാട്ടികളുടെ പാലകനുമായ ശായാശ്ഗാസിന്റെ ചുമതലയിലുള്ള മറ്റൊരിടത്തേക്ക് മടങ്ങുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നുകയും അവളെ പേർചൊല്ലി വിളിക്കുകയും ചെയ്താലല്ലാതെ പിന്നീട് അവൾ രാജസന്നിധിയിൽ എത്തിയിരുന്നില്ല.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക