എസ്ഥേർ 2:1-23

എസ്ഥേർ 2:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം അഹശ്വേരോശ്‍രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; രാജാവ് രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകല കന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്ക് ശുദ്ധീകരണത്തിനു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ. രാജാവിനു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിനു ബോധിച്ചു; അവൻ അങ്ങനെതന്നെ ചെയ്തു. എന്നാൽ ശൂശൻരാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള ഒരു യെഹൂദൻ ഉണ്ടായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചുകൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ട് അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ട് എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻരാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു. എന്നാൽ എസ്ഥേറിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിനു മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു. ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം- ആറു മാസം മൂർതൈലവും ആറു മാസം സുഗന്ധവർഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും- ഓരോരുത്തിക്ക് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും. സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത്, രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകയും ചെയ്യും; രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ. എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയിലിന്റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും. അങ്ങനെ എസ്ഥേറിനെ അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ട് തേബേത്ത്മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു ചെന്നു. രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. രാജാവ് തന്റെ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും എസ്ഥേറിന്റെ വിരുന്നായിട്ട് ഒരു വലിയ വിരുന്നു കഴിച്ചു; അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു. രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരുന്നിരുന്നു. മൊർദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേർ മൊർദ്ദെഖായിയുടെ അടുക്കൽ വളർന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചുപോന്നു. ആ കാലത്തു മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുമ്പോൾ വാതിൽക്കാവല്ക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ച് അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാൻ തരം അന്വേഷിച്ചു. മൊർദ്ദെഖായി കാര്യം അറിഞ്ഞ് എസ്ഥേർരാജ്ഞിക്ക് അറിവു കൊടുത്തു; എസ്ഥേർ അത് മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു. അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ട് അവരെ രണ്ടുപേരെയും കഴുവിന്മേൽ തൂക്കിക്കളഞ്ഞു; ഇത് രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവച്ചു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അഹശ്വേരോശ്‍രാജാവിന്റെ കോപം ശമിച്ചപ്പോൾ അദ്ദേഹം വസ്ഥിയെയും അവരുടെ പ്രവൃത്തിയെയും അവർക്കെതിരെ പുറപ്പെടുവിച്ച കല്പനയെയും ഓർത്തു. അപ്പോൾ രാജാവിനെ ശുശ്രൂഷിച്ചിരുന്ന ഭൃത്യന്മാർ പറഞ്ഞു: “സൗന്ദര്യമുള്ള യുവകന്യകമാരെ അവിടുത്തേക്കുവേണ്ടി അന്വേഷിക്കണം. അതിനായി രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും; അവർ സൗന്ദര്യമുള്ള യുവകന്യകമാരെ ശൂശൻരാജധാനിയിൽ ഒരുമിച്ചുകൂട്ടട്ടെ; രാജധാനിയിലെ അന്തഃപുരത്തിൽ സ്‍ത്രീകളുടെ ചുമതല വഹിക്കുന്ന ഹേഗായി എന്ന ഷണ്ഡന്റെ ചുമതലയിൽ അവരെ ഏല്പിക്കണം. അവർക്കു വേണ്ട സൗന്ദര്യ സംവർധകദ്രവ്യങ്ങളും നല്‌കണം. രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്കു പകരം രാജ്ഞിയായിത്തീരട്ടെ.” ഈ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അതനുസരിച്ചു പ്രവർത്തിച്ചു. ശൂശൻ രാജധാനിയിൽ ബെന്യാമീൻഗോത്രക്കാരനായ മൊർദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാൾ യായീരിന്റെ പുത്രനും യായീർ ശിമെയിയുടെ പുത്രനും ശിമെയി കീശിന്റെ പുത്രനുമായിരുന്നു. ബാബിലോൺരാജാവായ നെബുഖദ്നേസർ, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമിൽ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളിൽ ഒരാളായിരുന്നു മൊർദ്ദെഖായി. അയാൾ തന്റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളർത്തി. അവൾക്കു മാതാപിതാക്കൾ ഇല്ലായിരുന്നു. അവൾ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കൾ മരിച്ചപ്പോൾ മൊർദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു. രാജവിളംബരം അനുസരിച്ചു ശൂശൻരാജധാനിയിൽ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയിൽ പാർപ്പിച്ച അനേകം യുവതികളുടെ കൂട്ടത്തിൽ എസ്ഥേറും ഉണ്ടായിരുന്നു. അവൾ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാൾ അവളെ ഇഷ്ടപ്പെട്ടു; അയാൾ ഉടൻതന്നെ അവൾക്കു വേണ്ട സൗന്ദര്യസംവർധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തിൽനിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവൾക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാർപ്പിച്ചു. എസ്ഥേർ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊർദ്ദെഖായി അവളോടു നിഷ്കർഷിച്ചിരുന്നു. അവളുടെ ക്ഷേമം അന്വേഷിക്കാൻ അന്തഃപുരത്തിന്റെ അങ്കണത്തിലൂടെ മൊർദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു. യുവതികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തിൽനിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു. മുറപ്രകാരം സന്ധ്യക്ക് ഒരാൾ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്റെ മേൽനോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവൾക്ക് രാജസന്നിധിയിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. മൊർദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരൻ അബീഹയിലിന്റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലാനുള്ള ഊഴമായപ്പോൾ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡൻ നിർദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളിൽ പ്രീതി തോന്നി. അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം പത്താം മാസമായ തേബേത്ത് മാസത്തിൽ എസ്ഥേറിനെ രാജസന്നിധിയിൽ കൊണ്ടുചെന്നു. മറ്റെല്ലാ സ്‍ത്രീകളെക്കാളും കൂടുതലായി രാജാവ് എസ്ഥേറിനെ സ്നേഹിച്ചു. അങ്ങനെ എല്ലാ കന്യകമാരെക്കാളും രാജാവിന്റെ പ്രസാദത്തിനും പ്രീതിക്കും അവൾ പാത്രമായി; അതുകൊണ്ടു രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. പിന്നീട് രാജാവ് തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേറിന്റെ പേരിൽ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങൾക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോൾ മൊർദ്ദെഖായി, കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. മൊർദ്ദെഖായിയുടെ നിർദ്ദേശപ്രകാരം എസ്ഥേർ തന്റെ ജാതിയും വംശവും വെളിപ്പെടുത്തിയിരുന്നില്ല. മൊർദ്ദെഖായി തന്നെ വളർത്തിയിരുന്ന കാലത്തെന്നപോലെ അപ്പോഴും അവൾ അയാളെ അനുസരിച്ചുവന്നു. ആ കാലത്ത് മൊർദ്ദെഖായി കൊട്ടാരത്തിലെ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വാതിൽകാവല്‌ക്കാരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരോശ്‍രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തി. മൊർദ്ദെഖായി ഈ വിവരം അറിഞ്ഞ്, അത് എസ്ഥേർരാജ്ഞിയെ അറിയിച്ചു; എസ്ഥേർ മൊർദ്ദെഖായിക്കുവേണ്ടി അതു രാജാവിനെ അറിയിച്ചു. അന്വേഷണത്തിൽ അതു സത്യമെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും തൂക്കിക്കൊന്നു. രാജസന്നിധിയിൽവച്ച് ഇക്കാര്യം വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തി.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിന്‍റെശേഷം അഹശ്വേരോശ്‌രാജാവിന്‍റെ കോപം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ച് കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്‍റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; അതിനായി രാജാവേ, രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും. അവർ സൗന്ദര്യമുള്ള യുവതികളായ എല്ലാ കന്യകമാരെയും ഒരുമിച്ചുകൂട്ടി ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്‍റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കുകയും അവർക്ക് ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കൾ കൊടുക്കുകയും ചെയ്യട്ടെ. രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്ക് പകരം രാജ്ഞിയായിരിക്കട്ടെ.” ഈ കാര്യം രാജാവിന് ഇഷ്ടമായി. അവൻ അങ്ങനെതന്നെ ചെയ്തു. എന്നാൽ ശൂശൻ രാജധാനിയിൽ യായീരിന്‍റെ മകൻ മൊർദ്ദെഖായി എന്ന് പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. യായീർ ബെന്യാമീന്യനായ കീശിന്‍റെ മകനായ ശിമെയിയുടെ മകനായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാ രാജാവായ യെഖൊന്യാവോടുകൂടെ പിടിച്ചു കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ മൊർദ്ദെഖായിയെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. അവൻ തന്‍റെ ചിറ്റപ്പന്‍റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു. അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തന്‍റെ മകളായി സ്വീകരിച്ചു. രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻ രാജധാനിയിൽ ഹേഗായിയുടെ ചുമതലയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും കൊണ്ടുവന്നു. ആ യുവതിയെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു. അവളോടു താൽപര്യം തോന്നി, അവൻ അവളുടെ ശുദ്ധീകരണത്തിന് ആവശ്യമുള്ള വസ്തുക്കളെയും ഭക്ഷണത്തെയും രാജധാനിയിൽനിന്നു തിരഞ്ഞെടുത്ത ഏഴു ബാല്യക്കാരത്തികളെയും അവൾക്ക് വേഗത്തിൽ കൊടുത്തു. അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് പാർപ്പിച്ചു. എസ്ഥേർ തന്‍റെ ജാതിയും കുലവും അറിയിച്ചില്ല. അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോട് കല്പിച്ചിരുന്നു. എന്നാൽ എസ്ഥേറിന്‍റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാം സംഭവിക്കും എന്നുള്ളതും അറിയേണ്ടതിന് മൊർദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്‍റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു. ഓരോ യുവതിയും പന്ത്രണ്ട് മാസം സ്ത്രീജനത്തിന് വേണ്ടിയുള്ള ശുദ്ധീകരണം നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം, അതായത് ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്ക് ശുദ്ധീകരണത്തിന് വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തർക്കും അഹശ്വേരോശ്‌രാജാവിന്‍റെ സന്നിധിയിൽ ചെല്ലുവാനുള്ള തവണ വരുമ്പോൾ ഓരോ യുവതിയും രാജസന്നിധിയിൽ ചെല്ലും. അന്തഃപുരത്തിൽനിന്ന് രാജധാനിവരെ തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്ക് കൊടുക്കും. സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത് രാജാവിന്‍റെ ഷണ്ഡനായ, വെപ്പാട്ടികളുടെ പാലകനായ, ശയസ്ഗസിന്‍റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്ക് രാജസന്നിധിയിൽ ചെല്ലുവാൻ സാദ്ധ്യമല്ല. എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്‍റെ ചിറ്റപ്പൻ അബീഹയിലിന്‍റെ മകളായ എസ്ഥേറിന് രാജസന്നിധിയിൽ ചെല്ലുവാനുള്ള തവണ വന്നപ്പോൾ അവൾ രാജാവിന്‍റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ മറ്റൊന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോട് ഇഷ്ടം തോന്നി. അങ്ങനെ എസ്ഥേറിനെ അഹശ്വേരോശ്‌രാജാവിന്‍റെ ഭരണത്തിന്‍റെ ഏഴാം ആണ്ട് തേബേത്ത് മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ട് ചെന്നു. രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു. സകലകന്യകമാരിലും അധികം കൃപയും ദയയും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽ വച്ചു അവളെ വസ്ഥിക്ക് പകരം രാജ്ഞിയാക്കി. രാജാവ് തന്‍റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും “എസ്ഥേറിന്‍റെ വിരുന്ന്” എന്ന ഒരു വലിയ വിരുന്ന് നൽകി. അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു. രാജപദവിക്കനുസരിച്ച് സമ്മാനങ്ങളും കൊടുത്തു. അതിനുശേഷം കന്യകമാരെയെല്ലാവരെയും രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചപ്പോള്‍ മൊർദെഖായി രാജാവിന്‍റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. മൊർദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്‍റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു. എസ്ഥേർ മൊർദ്ദെഖായിയുടെ അടുക്കൽ വളർന്നപ്പോൾ ആയിരുന്നതുപോലെ പിന്നെയും അവന്‍റെ കല്പന അനുസരിച്ചു വന്നു. ആ കാലത്ത്, മൊർദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കൽ ഇരിക്കുമ്പോൾ, കൊട്ടാരക്കാവല്‍ക്കാരിൽ രാജാവിന്‍റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും കോപിച്ച് അഹശ്വേരോശ്‌ രാജാവിനെ കയ്യേറ്റം ചെയ്യുവാൻ അവസരം അന്വേഷിച്ചു. മൊർദ്ദെഖായി ഈ കാര്യം അറിഞ്ഞ് എസ്ഥേർ രാജ്ഞിക്കു അറിവുകൊടുത്തു. എസ്ഥേർ രാജ്ഞി അത് മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ അറിയിച്ചു. അന്വേഷണം ചെയ്തപ്പോൾ കാര്യം സത്യമെന്ന് അറിഞ്ഞ് അവരെ രണ്ടുപേരെയും കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു. ഇത് രാജാവിന്‍റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെശേഷം അഹശ്വേരോശ്‌രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞതു: രാജാവിന്നു വേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്കു ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ. രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവൻ അങ്ങനെ തന്നേ ചെയ്തു. എന്നാൽ ശൂശൻ രാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്നു കൊണ്ടുപോയിരുന്നു. അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെക്കു അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ടു അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി. എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദേഖായി അവളോടു കല്പിച്ചിരുന്നു. എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിന്നു മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു. ഓരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം-ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തിക്കു അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും. സന്ധ്യാസമയത്തു അവൾ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ. എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും. അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ്‌രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു ചെന്നു. രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. രാജാവു തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവൻ സംസ്ഥാനങ്ങൾക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു. രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരുന്നിരുന്നു. മൊർദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേർ മൊർദ്ദെഖായിയുടെ അടുക്കൽ വളർന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു. ആ കാലത്തു മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുമ്പോൾ വാതിൽകാവല്ക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്‌വാൻ തരം അന്വേഷിച്ചു. മൊർദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അതു മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു. അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേൽ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-23 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു. അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു. അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ. അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു. ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു. രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി. മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല. എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു. അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ ഒരു യുവതി ആനീതയാകുന്നതിനു മുമ്പായി അവൾ ആറുമാസം മീറത്തൈലവും ശേഷമുള്ള ആറുമാസം സുഗന്ധവർഗവും മറ്റു സൗന്ദര്യവർധകവസ്തുക്കളുംകൊണ്ട് സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പന്ത്രണ്ടു മാസത്തെ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ പൂർത്തീകരിക്കപ്പെടണമായിരുന്നു. രാജാവിന്റെ മുമ്പിൽ ചെല്ലാൻ ഓരോരുത്തർക്കും അവസരം വരുമ്പോൾ, ഓരോ യുവതിയും രാജസന്നിധിയിൽ ഇപ്രകാരമായിരിക്കും പോകുന്നത്: അന്തഃപുരത്തിൽനിന്ന് രാജകൊട്ടാരത്തിലേക്ക് ഏതൊരു സാധനവും കൊണ്ടുപോകാൻ ഹേഗായി അവളെ അനുവദിച്ചിരുന്നു. വൈകുന്നേരം അവൾ ചെല്ലുകയും രാവിലെ രണ്ടാമത്തെ അന്തഃപുരത്തിലേക്ക്, രാജാവിന്റെ ഷണ്ഡനും വെപ്പാട്ടികളുടെ പാലകനുമായ ശായാശ്ഗാസിന്റെ ചുമതലയിലുള്ള മറ്റൊരിടത്തേക്ക് മടങ്ങുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നുകയും അവളെ പേർചൊല്ലി വിളിക്കുകയും ചെയ്താലല്ലാതെ പിന്നീട് അവൾ രാജസന്നിധിയിൽ എത്തിയിരുന്നില്ല. രാജസന്നിധിയിൽ ചെല്ലാൻ തന്റെ പിതൃസഹോദരനായ അബീഹയീലിന്റെ മകളും മൊർദെഖായി തനിക്കു മകളായും സ്വീകരിച്ച എസ്ഥേരിന്റെ അവസരം വന്നപ്പോൾ, രാജാവിന്റെ ഷണ്ഡനും അന്തഃപുരവിചാരകനുമായ ഹേഗായി നിർദേശിച്ചതല്ലാതെ മറ്റൊന്നുംതന്നെ അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേർ തന്നെ കണ്ടവരുടെയെല്ലാം പ്രീതി നേടിയിരുന്നു. അഹശ്വേരോശ് രാജാവിന്റെ ഭരണത്തിന്റെ ഏഴാംവർഷം, പത്താംമാസമായ തേബേത്ത് മാസത്തിൽ എസ്ഥേർ അദ്ദേഹത്തിന്റെമുമ്പിൽ ആനയിക്കപ്പെട്ടു. രാജാവ് മറ്റു സ്ത്രീകളെക്കാൾ അധികം എസ്ഥേരിൽ ആകൃഷ്ടനായി; മറ്റു കന്യകമാരെക്കാൾ അവൾ അദ്ദേഹത്തിന്റെ പ്രീതിയും അംഗീകാരവും സമ്പാദിച്ചു. അതിനാൽ അദ്ദേഹം അവളെ രാജകിരീടം അണിയിച്ച് വസ്ഥിക്കു പകരം രാജ്ഞിയാക്കി. രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേരിന്റെപേരിൽ വിരുന്നു നൽകി. അദ്ദേഹം പ്രവിശ്യകളിലെല്ലാം അവധി നൽകുകയും, രാജാവിന്റെ ഔദാര്യമനുസരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കന്യകമാർ രണ്ടാംതവണ ഒരുമിച്ചുകൂടിയപ്പോൾ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുകയായിരുന്നു. എന്നാൽ എസ്ഥേർ, ചെറുപ്പത്തിൽ മൊർദെഖായിയുടെ കൽപ്പനകൾ പിൻതുടർന്നതുപോലെ തുടർന്നും അനുസരിച്ചതുകൊണ്ട്, മൊർദെഖായിയുടെ നിർദേശാനുസരണം തന്റെ പൗരത്വവും പാരമ്പര്യവും രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. മൊർദെഖായി രാജകവാടത്തിൽ ഇരിക്കുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനും തേരേശും അദ്ദേഹത്തോടുള്ള കോപംനിമിത്തം അഹശ്വേരോശ് രാജാവിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി. മൊർദെഖായി ഈ കെണി മനസ്സിലാക്കിയിട്ട്, ആ വിവരം അദ്ദേഹം എസ്ഥേർരാജ്ഞിയെ അറിയിച്ചു. അവൾ അതു മൊർദെഖായിയുടെപേരിൽ രാജാവിനെ അറിയിക്കുകയും ചെയ്തു. ഈ വിവരം അന്വേഷിച്ച് സത്യമെന്ന് ബോധ്യപ്പെട്ടതിനാൽ ആ രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴുമരത്തിൽ തൂക്കിക്കൊന്നു. ഈ വിവരങ്ങളെല്ലാം രാജാവിന്റെ സാന്നിധ്യത്തിൽത്തന്നെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക