സഭാപ്രസംഗി 9:11-18

സഭാപ്രസംഗി 9:11-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെയും ഞാൻ സൂര്യനു കീഴെ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത്. മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നുകൂടുന്ന ദുഷ്കാലത്തു കെണിയിൽ കുടുങ്ങിപ്പോകുന്നു. ഞാൻ സൂര്യനു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അത് എനിക്കു വലുതായി തോന്നി; ചെറിയൊരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയൊരു രാജാവ് അതിന്റെ നേരേ വന്ന്, അതിനെ നിരോധിച്ചു, അതിനെതിരേ വലിയ കൊത്തളങ്ങൾ പണിതു. എന്നാൽ അവിടെ സാധുവായൊരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല. ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു. മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലത്. യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

സഭാപ്രസംഗി 9:11-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സൂര്യനു കീഴെ ഇതും ഞാൻ കണ്ടു. ഓട്ടത്തിൽ ജയം വേഗമേറിയവനല്ല; യുദ്ധത്തിൽ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്റെ കാലം നിശ്ചയമില്ലല്ലോ. വലയിൽപ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയിൽ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു. സൂര്യനു കീഴെ ജ്ഞാനത്തിന്റെ ഈ മഹത്തായ ദൃഷ്ടാന്തവും ഞാൻ കണ്ടു; ജനസംഖ്യ അധികമില്ലാത്ത ഒരു ചെറിയ പട്ടണം. പ്രബലനായ ഒരു രാജാവ് അതിനെതിരെ വന്ന് ഉപരോധം ഉറപ്പിച്ചു. അവിടെ നിർധനനായ ഒരു ജ്ഞാനിയുണ്ടായിരുന്നു. അയാൾ തന്റെ ജ്ഞാനത്താൽ ആ പട്ടണത്തെ രക്ഷിച്ചു. എന്നാൽ ആരും ആ പാവത്തെ ഓർത്തില്ല. ദരിദ്രന്റെ ജ്ഞാനം അവമതിക്കപ്പെടുകയും അയാളുടെ വാക്കുകൾ അവഗണിക്കപ്പെടുകയും ചെയ്തെങ്കിലും, ജ്ഞാനം ശക്തിയെക്കാൾ ശ്രേഷ്ഠമെന്നു ഞാൻ പറയും. മൂഢന്മാരെ ഭരിക്കുന്ന രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ മൃദുഭാഷണം ശ്രേഷ്ഠം. ആയുധങ്ങളെക്കാൾ ജ്ഞാനിയുടെ വചസ്സുകൾ നല്ലത്. എന്നാൽ ഒരു പാപി മതി വളരെ നന്മ നശിപ്പിക്കാൻ.

സഭാപ്രസംഗി 9:11-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്. മനുഷ്യൻ തന്‍റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്ന് വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു. ഞാൻ സൂര്യന് കീഴിൽ ഇങ്ങനെയും ജ്ഞാനം കണ്ടു; അതെനിക്ക് മഹത്തായി തോന്നി: ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്‍റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു. എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്‍റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല. “ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്‍റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്‍റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു. മൂഢന്മാരെ ഭരിക്കുന്നവന്‍റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം. യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

സഭാപ്രസംഗി 9:11-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു. മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു. ഞാൻ സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി: ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു. എന്നാൽ അവിടെ സാധുവായോരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല. ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു. മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു. യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

സഭാപ്രസംഗി 9:11-18 സമകാലിക മലയാളവിവർത്തനം (MCV)

മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു: ഓട്ടം വേഗമുള്ളവർക്കുള്ളതല്ല, യുദ്ധം ശക്തരായവർക്കുള്ളതുമല്ല. ജ്ഞാനികൾക്കു ഭക്ഷണവും വിവേകികൾക്കു സമ്പത്തും വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല; എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു. മനുഷ്യർക്കാർക്കും അവരുടെ സമയം എപ്പോൾ വരും എന്നറിയാൻ കഴിയുകയില്ല: വലയിൽ പിടിക്കപ്പെടുന്ന മത്സ്യംപോലെയോ കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയോ അവരുടെമേൽ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന ദുഷ്കാലങ്ങളാൽ മനുഷ്യർ പിടിക്കപ്പെടുന്നു. സൂര്യനുകീഴിൽ ഞാൻ കണ്ട ജ്ഞാനത്തിന്റെ മറ്റൊരു മാതൃക എന്നിൽ ആഴത്തിൽ പതിഞ്ഞു: ഒരിക്കൽ വളരെക്കുറച്ചുമാത്രം ജനങ്ങളുള്ള ഒരു ചെറിയ നഗരം ഉണ്ടായിരുന്നു. ശക്തനായ ഒരു രാജാവ് അതിനെതിരേ വന്നു, അതിനെ വളഞ്ഞു. അതിനുചുറ്റും വലിയ കൊത്തളങ്ങൾ പണിതു. ദരിദ്രനെങ്കിലും ജ്ഞാനിയായ ഒരു മനുഷ്യൻ ആ നഗരത്തിൽ താമസിച്ചിരുന്നു. അദ്ദേഹം തന്റെ ജ്ഞാനംകൊണ്ട് ആ നഗരത്തെ രക്ഷിച്ചു. എന്നാൽ ആരും ആ ദരിദ്രനെ ഓർത്തില്ല. അപ്പോൾ ഞാൻ പറഞ്ഞു, “ജ്ഞാനം ബലത്തെക്കാൾ ശ്രേഷ്ഠം.” എന്നാൽ ആ ദരിദ്രന്റെ ജ്ഞാനം അവഗണിക്കപ്പെട്ടു, അദ്ദേഹത്തിന്റെ വാക്കുകൾ പിന്നെ ആരും ശ്രദ്ധിച്ചതുമില്ല. ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം. ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം. എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.