സഭാപ്രസംഗി 12:2-5
സഭാപ്രസംഗി 12:2-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്തശേഷം മേഘങ്ങൾ മടങ്ങിവരികയും ചെയ്യുംമുമ്പേ തന്നെ. അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽക്കൂടി നോക്കുന്നവർ അന്ധന്മാരാകും; തെരുവിലെ കതകുകൾ അടയും; അരയ്ക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികളൊക്കെയും തളരുകയും ചെയ്യും; അന്ന് അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞു നടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.
സഭാപ്രസംഗി 12:2-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് സൂര്യന്റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും. നിന്റെ കൈകൾ വിറയ്‍ക്കുകയാൽ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകൾ കൊഴിയും; കാഴ്ച മങ്ങും; കേഴ്‌വി നശിക്കും; തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേൾക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണർത്തും. ഉയരത്തിൽ കയറാൻ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം.
സഭാപ്രസംഗി 12:2-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൂര്യന്‍റെ വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിന് മുമ്പുതന്നെ. അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും. തെരുവിലെ കതകുകൾ അടയും; അരക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും; അന്നു അവർ കയറ്റം പേടിക്കും; വഴിയിൽ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; മോഹങ്ങൾ അസ്തമിക്കും. മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.
സഭാപ്രസംഗി 12:2-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ. അന്നു വീട്ടുകാവല്ക്കാർ വിറെക്കും; ബലവാന്മാർ കുനിയും; അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും; തെരുവിലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും; അന്നു അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.
സഭാപ്രസംഗി 12:2-5 സമകാലിക മലയാളവിവർത്തനം (MCV)
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ— അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും ബലിഷ്ഠരായവർ കുനിയും അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും; തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും; മനുഷ്യർ ഉയരങ്ങളെ ഭയക്കും; തെരുവോരങ്ങളിലെ അപകടങ്ങളെയും! ബദാംവൃക്ഷം പൂക്കുമ്പോൾ വിട്ടിൽ ഇഴഞ്ഞുനടക്കും. അഭിലാഷങ്ങൾ ഉണരുകയില്ല. അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും, വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.