അപ്പൊ. പ്രവൃത്തികൾ 6:1-4

അപ്പൊ. പ്രവൃത്തികൾ 6:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരേ പിറുപിറുത്തു. പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽത്തന്നെ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലയ്ക്ക് ആക്കാം. ഞങ്ങളോ പ്രാർഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 6:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്തു ശിഷ്യന്മാരുടെ സംഖ്യ വർധിച്ചുവന്നു. അപ്പോൾ, ദിനംപ്രതിയുള്ള ഭക്ഷ്യവിതരണത്തിൽ തങ്ങളുടെ വിധവമാർ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞ് ഗ്രീക്കുഭാഷ സംസാരിക്കുന്ന യെഹൂദന്മാർ എബ്രായഭാഷ സംസാരിക്കുന്നവരുടെ നേരെ പിറുപിറുത്തു. അപ്പോസ്തോലന്മാർ പന്ത്രണ്ടുപേരും ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “ഭക്ഷ്യവിതരണത്തിൽ ശ്രദ്ധിക്കുന്നതിനുവേണ്ടി ദൈവവചനഘോഷണം ഞങ്ങൾ ഉപേക്ഷിക്കുന്നത് ഉചിതമല്ല. അതുകൊണ്ട് സഹോദരരേ, നിങ്ങളുടെ കൂട്ടത്തിൽനിന്നു സൽപേരുള്ളവരും, ആത്മാവും ജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങൾ തിരഞ്ഞെടുക്കുക; ഇക്കാര്യത്തിനായി അവരെ ഞങ്ങൾ ഉപയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാർഥനയിലും വചനഘോഷണത്തിലും വ്യാപൃതരായിരിക്കും.”

അപ്പൊ. പ്രവൃത്തികൾ 6:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ കാലങ്ങളിൽ ശിഷ്യന്മാർ വർദ്ധിച്ച് വരുന്നതിനാൽ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ഭക്ഷണ വിതരണത്തിൽ അവഗണിക്കുന്നു എന്നു കരുതി യവനഭാഷക്കാരായ വിശ്വാസികൾ എബ്രായഭാഷക്കാരായ വിശ്വാസികളുടെ നേരെ പിറുപിറുത്തു. പന്ത്രണ്ടു പേരടങ്ങുന്ന അപ്പൊസ്തലന്മാർ വലിയ കൂട്ടമായി തീർന്ന ശിഷ്യസമൂഹത്തെ വിളിച്ചുവരുത്തി: “ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നെ തിരഞ്ഞുകൊൾവിൻ; അവരെ മേശകളിൽ ശുശ്രൂഷിക്കുവാൻ നിയമിക്കാം. ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 6:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു. പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല. ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം. ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 6:1-4 സമകാലിക മലയാളവിവർത്തനം (MCV)

ആ കാലത്ത് ശിഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നപ്പോൾ, വിധവകൾക്കുവേണ്ടിയുള്ള പ്രതിദിന ഭക്ഷണവിതരണത്തിൽ എബ്രായഭാഷികളായ യെഹൂദന്മാർ ഗ്രീക്കുഭാഷികളായ യെഹൂദവിധവകളെ അവഗണിക്കുന്നതായി പരാതിയുയർന്നു. അതിനാൽ, പന്ത്രണ്ട് അപ്പൊസ്തലന്മാർ ശിഷ്യരുടെ സമൂഹത്തെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നത് അവഗണിച്ച് ഭക്ഷണവിതരണത്തിൽ ശ്രദ്ധിക്കുന്നത് അഭികാമ്യമല്ല. ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും നിങ്ങളുടെ മധ്യത്തിൽ നല്ല സാക്ഷ്യം ഉള്ളവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. ഭക്ഷണവിതരണത്തിന്റെ ചുമതല നമുക്ക് അവരെ ഏൽപ്പിക്കാം. ഞങ്ങളോ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും ശ്രദ്ധചെലുത്താം.”