അപ്പൊ. പ്രവൃത്തികൾ 15:1-21

അപ്പൊ. പ്രവൃത്തികൾ 15:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു. പൗലൊസിനും ബർന്നബാസിനും അവരോട് അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു. സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നീക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും അവർ അറിയിച്ചു. എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു. ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: സഹോദരന്മാരേ, കുറെനാൾ മുമ്പേ ദൈവം നിങ്ങളിൽവച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വച്ചിട്ടില്ല. ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു. ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞത്: സഹോദരന്മാരേ, എന്റെ വാക്കു കേട്ടുകൊൾവിൻ; ദൈവം തന്റെ നാമത്തിനായി ജാതികളിൽനിന്ന് ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കർത്താവിനെ അന്വേഷിക്കും എന്ന് ഇത് പൂർവകാലംമുതൽ അറിയിക്കുന്ന കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വർജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവകാലംമുതൽ പട്ടണംതോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

അപ്പൊ. പ്രവൃത്തികൾ 15:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“മോശ ഏർപ്പെടുത്തിയ ആചാരപ്രകാരം പരിച്ഛേദനകർമം നടത്താതെ നിങ്ങൾക്കു രക്ഷപ്പെടാൻ സാധ്യമല്ല” എന്ന് യെഹൂദ്യയിൽനിന്നു വന്ന ചിലർ അക്കാലത്ത് സഹോദരന്മാരെ പഠിപ്പിച്ചു തുടങ്ങി. പൗലൊസിനും ബർനബാസിനും ഈ അഭിപ്രായത്തോട് ഉഗ്രമായ വിയോജിപ്പും തർക്കവും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രശ്നത്തെക്കുറിച്ച് അപ്പോസ്തോലന്മാരോടും സഭാമുഖ്യന്മാരോടും ആലോചിക്കുന്നതിന് അവരും മറുപക്ഷത്തുള്ള ചിലരും യെരൂശലേമിലേക്കു പോകണമെന്നു നിശ്ചയിച്ചു. അങ്ങനെ സഭ അവരെ യഥോചിതം യാത്ര അയച്ചു. അവർ ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നുപോയപ്പോൾ വിജാതീയരുടെ മാനസാന്തരത്തെക്കുറിച്ച് അവർ ആ പ്രദേശങ്ങളിലെ സഹോദരന്മാരെ അറിയിച്ചു. അതുകേട്ട് അവർ അത്യന്തം ആനന്ദിച്ചു. പൗലൊസും ബർനബാസും മറ്റുള്ളവരും യെരൂശലേമിലെത്തിയപ്പോൾ സഭയും അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങളോടുകൂടിയിരുന്നു പ്രവർത്തിച്ച കാര്യങ്ങൾ അവർ പ്രസ്താവിച്ചു. എന്നാൽ പരീശപക്ഷക്കാരായ ചില വിശ്വാസികൾ വിജാതീയർ പരിച്ഛേദനകർമം സ്വീകരിക്കേണ്ടതാണെന്നും, മോശയുടെ നിയമസംഹിത അനുസരിക്കേണ്ടതാണെന്ന് അവരെ അനുശാസിക്കണമെന്നും വാദിച്ചു. ഈ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ഒരു യോഗം കൂടി. ദീർഘസമയത്തെ വാദപ്രതിവാദങ്ങൾക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിന്, അവരോടു പ്രസംഗിക്കുവാൻ നിങ്ങളുടെ ഇടയിൽനിന്ന് വളരെ മുമ്പ് ദൈവം എന്നെ തിരഞ്ഞെടുത്തു എന്നത് നിങ്ങൾക്കറിയാമല്ലോ. സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം, നമുക്കു നല്‌കിയതുപോലെ, വിജാതീയർക്കും പരിശുദ്ധാത്മാവു പകർന്നു കൊടുത്തുകൊണ്ട്, അവരെ അംഗീകരിച്ചു എന്നതിനു സാക്ഷ്യം വഹിച്ചു. നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും കല്പിച്ചില്ല; വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ. അങ്ങനെയിരിക്കെ, നമ്മുടെ പിതാക്കന്മാർക്കോ, നമുക്കോ, വഹിക്കുവാൻ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെമേൽ കെട്ടിയേല്പിച്ച് നാം എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു? നാം വിശ്വസിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കുമെന്നത്രേ. അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.” തങ്ങളിൽക്കൂടി ദൈവം വിജാതീയരുടെ ഇടയിൽ കാണിച്ച അടയാളങ്ങളും അദ്ഭുതങ്ങളും ബർനബാസും പൗലൊസും വിവരിച്ചത് ജനം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു. അവരുടെ പ്രഭാഷണം കഴിഞ്ഞ്, യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക: വിജാതീയരിൽനിന്ന് ഒരു വിഭാഗത്തെ തന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത്, അവരെക്കുറിച്ചുള്ള തന്റെ കരുതൽ എങ്ങനെയാണ് ദൈവം ആദ്യം പ്രകടിപ്പിച്ചതെന്ന് ശിമോൻ വിവരിച്ചു കഴിഞ്ഞല്ലോ. പ്രവാചകവചനങ്ങളും ഇതിനോടു യോജിക്കുന്നു. ഇവയാണ് ആ വചനങ്ങൾ: ‘അതിനുശേഷം ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും; അതിന്റെ ശൂന്യാവശിഷ്ടങ്ങൾ വീണ്ടും പടുത്തുയർത്തും. അങ്ങനെ ശേഷിച്ച സർവജനവും എന്റെ സ്വന്തമായിരിക്കുവാൻ ഞാൻ തിരഞ്ഞെടുത്ത വിജാതീയരും, എന്റെ അടുക്കലേക്കു വരും.’ എന്നിങ്ങനെ ആദിമുതല്‌ക്കേ ഇവയെല്ലാം അറിയിച്ചിട്ടുള്ള കർത്താവ് അരുൾചെയ്യുന്നു. “അതുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുന്ന വിജാതീയരെ അസഹ്യപ്പെടുത്തരുതെന്നാണ് എന്റെ അഭിപ്രായം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചതുമൂലം അശുദ്ധമായിത്തീർന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവർക്ക് എഴുതിയാൽമതി. പണ്ടുതൊട്ടേ ശബത്തു തോറും എല്ലാ പട്ടണങ്ങളിലുമുള്ള സുനഗോഗുകളിൽ മോശയുടെ നിയമസംഹിത വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ.”

അപ്പൊ. പ്രവൃത്തികൾ 15:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്നു സഹോദരന്മാരെ ഉപദേശിച്ചു. പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു. സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജനതകളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി. അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു. എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു. ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജനതകൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന് അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്നു തെളിയിച്ചുവല്ലോ. ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കർത്താവായ യേശുവിന്‍റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജനതകളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ; “ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്‍റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു: ‘അതിനുശേഷം ഞാൻ മടങ്ങിവരികയും, ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും; മനുഷ്യരിൽ അവശേഷിക്കുന്നവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

അപ്പൊ. പ്രവൃത്തികൾ 15:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു. പൗലൊസിന്നും ബർന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു. സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു. എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു. ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല. ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു. ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു: സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു: “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

അപ്പൊ. പ്രവൃത്തികൾ 15:1-21 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു. ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു. സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു. അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു. അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി. സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ! ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ. അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു? കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.” ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ. പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു: “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും; മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന കർത്താവ് അരുളിച്ചെയ്യുന്നു.’ “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം. മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”