അപ്പൊ. പ്രവൃത്തികൾ 13:46-52

അപ്പൊ. പ്രവൃത്തികൾ 13:46-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു” എന്ന് കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരേ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽനിന്നു പുറത്താക്കിക്കളഞ്ഞു. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരേ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:46-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ പൗലൊസും ബർനബാസും അവരോടു സുധീരം പ്രസ്താവിച്ചു: “ആദ്യം നിങ്ങളോടു ദൈവവചനം സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ അതിനെ നിരാകരിച്ച നിങ്ങൾ അനശ്വരജീവന് അർഹരല്ലെന്നു നിങ്ങളെത്തന്നെ വിധിച്ചിരിക്കുന്നു. ഞങ്ങളിതാ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. എന്റെ രക്ഷ ഭൂതലത്തിന്റെ അങ്ങേ അറ്റംവരെ എത്തിക്കുവാൻ ഞാൻ നിന്നെ വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.” വിജാതീയർ ഇതുകേട്ടപ്പോൾ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകൾ ക്രിസ്തുവിൽ വിശ്വസിച്ചു. ദൈവവചനം ആ പ്രദേശത്തെങ്ങും പ്രചരിച്ചു. എന്നാൽ യെഹൂദന്മാർ ഭക്തിയുള്ള മാന്യസ്‍ത്രീകളെയും പട്ടണത്തിലെ പ്രമുഖ വ്യക്തികളെയും പ്രേരിപ്പിച്ച് പൗലൊസിനും ബർനബാസിനും എതിരെ പീഡനനടപടികൾ ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തുനിന്ന് അവർ തുരത്തപ്പെട്ടു. അവരാകട്ടെ, തങ്ങളുടെ കാലിലെ പൊടി അവരുടെനേരെ തട്ടിക്കളഞ്ഞ ശേഷം ഇക്കോന്യയിലേക്കു പോയി. അന്ത്യോക്യയിലെ ശിഷ്യന്മാർ ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:46-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജനതകളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. ജനതകൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്‍റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും സ്വാധീനിച്ച് പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്ന് പുറത്താക്കിക്കളഞ്ഞു. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്ക് പോയി. ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:46-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു. എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 13:46-52 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അതു തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,” എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്. ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു. എന്നാൽ, യെഹൂദനേതാക്കന്മാർ ദൈവഭക്തരായ പ്രമുഖവനിതകളെയും പട്ടണത്തിലെ പ്രധാനികളെയും എരികേറ്റി. അവർ പൗലോസിനും ബർന്നബാസിനുംനേരേ പീഡനം അഴിച്ചുവിട്ടു; അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കി. അവരോ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരേ കുടഞ്ഞുകളഞ്ഞശേഷം ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാരാകട്ടെ, ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.