2 തിമൊഥെയൊസ് 4:1-8

2 തിമൊഥെയൊസ് 4:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവച്ച് അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യംചെയ്തു കല്പിക്കുന്നത്: വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജനം ചെയ്ക; പ്രബോധിപ്പിക്ക. അവർ പഥ്യോപദേശം പൊറുക്കാതെ കർണരസമാകുമാറു സ്വന്തമോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. നീയോ സകലത്തിലും നിർമദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. ഞാനോ ഇപ്പോൾത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവച്ച ഏവർക്കുംകൂടെ.

2 തിമൊഥെയൊസ് 4:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്ന ക്രിസ്തുയേശുവിന്റെ മുമ്പാകെയും അവിടുത്തെ ആഗമനത്തെയും ഭരണത്തെയും പരിഗണിച്ച് ഇത് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: ദൈവത്തിന്റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കൾക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്. എന്തെന്നാൽ ഉത്തമമായ ഉപദേശങ്ങൾ മനുഷ്യർ വഹിക്കാത്ത കാലം വരുന്നു. തങ്ങളുടെ കാതിനു കൗതുകം ഉളവാക്കുന്നവ കേൾക്കുവാനുള്ള അഭിലാഷത്താൽ, സ്വന്തം അഭീഷ്ടത്തിനു ചേർന്ന ഉപദേഷ്ടാക്കളെ അവർ വിളിച്ചുകൂട്ടും. സത്യത്തിനു ചെവികൊടുക്കാതെ, കെട്ടുകഥകളിലേക്ക് അവർ ശ്രദ്ധ തിരിക്കുകയും ചെയ്യും. എന്നാൽ നീ അചഞ്ചലനായി കഷ്ടത സഹിക്കുക; സുവിശേഷകന്റെ ജോലി നിർവഹിക്കുകയും, നിന്റെ ശുശ്രൂഷ പൂർത്തിയാക്കുകയും ചെയ്യുക. ഞാൻ ബലികഴിക്കപ്പെടേണ്ട സമയമായിക്കഴിഞ്ഞു. എനിക്കു ലോകത്തോടു വിടവാങ്ങേണ്ട സമയം ആയിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തുസൂക്ഷിച്ചു; അതുകൊണ്ട് നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവു അത് ആ ദിവസം എനിക്കു സമ്മാനിക്കും. എനിക്കു മാത്രമല്ല, കർത്താവിന്റെ ആഗമനത്തെ സ്നേഹപൂർവം കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ അതു സമ്മാനിക്കപ്പെടും.

2 തിമൊഥെയൊസ് 4:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവത്തെയും, ജീവിക്കുന്നവർക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി അവന്‍റെ പ്രത്യക്ഷതയും രാജ്യവും നിമിത്തം ഗൗരവപൂർവം ഞാൻ കല്പിക്കുന്നത്: വചനം പ്രസംഗിക്കുക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്കുക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്കുക; തർജ്ജനം ചെയ്യുക; പ്രബോധിപ്പിക്കുക. എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും. നീയോ സകലത്തിലും സമചിത്തൻ ആയിരിക്കുക; കഷ്ടം സഹിക്കുക; സുവിശേഷകൻ്റെ പ്രവൃത്തി ചെയ്യുക; നിന്‍റെ ശുശ്രൂഷ നിവർത്തിക്കുക. ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്‍റെ പ്രത്യക്ഷത പ്രിയംവച്ച ഏവർക്കുംകൂടെ.

2 തിമൊഥെയൊസ് 4:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ ദൈവത്തെയും ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു: വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക. അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.

2 തിമൊഥെയൊസ് 4:1-8 സമകാലിക മലയാളവിവർത്തനം (MCV)

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിച്ച് തിരുരാജ്യം സ്ഥാപിക്കാൻ പ്രത്യക്ഷനാകുന്ന ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും സന്നിധിയിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുകയാണ്: തിരുവചനം ഘോഷിക്കുക; അനുകൂലസമയത്തും പ്രതികൂലസമയത്തും അതിന് സന്നദ്ധനായിരിക്കുക. വളരെ ക്ഷമയോടെ ഉപദേശിച്ചുകൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, പ്രോത്സാഹിപ്പിക്കുക. മനുഷ്യർ നിർമലോപദേശം ഉൾക്കൊള്ളാൻ വിമുഖരായിട്ട് തങ്ങളുടെ അഭിരുചിക്കനുസൃതമായി ഇമ്പമുള്ള കാര്യങ്ങൾ പറഞ്ഞുകേൾപ്പിക്കുന്ന ഉപദേഷ്ടാക്കളെ വിളിച്ചുകൂട്ടുന്ന കാലം വരും. അന്ന് അവർ സത്യത്തിനു പുറംതിരിഞ്ഞ്, കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. നീയോ സകലത്തിലും ആത്മസംയമനം പാലിക്കുക, കഷ്ടത സഹിക്കുക, ഒരു സുവിശേഷകന്റെ പ്രവൃത്തിചെയ്യുക, നിന്റെ ശുശ്രൂഷ പരിപൂർണമായി നിർവഹിക്കുക. ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു. ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു. ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.