2 ശമൂവേൽ 24:1-24
2 ശമൂവേൽ 24:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരേ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദായെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിനു തോന്നിച്ചു. അങ്ങനെ രാജാവ് തന്റെ സേനാധിപതിയായ യോവാബിനോട്: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിലൊക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു. അതിനു യോവാബ് രാജാവിനോട്: യജമാനനായ രാജാവിന്റെ കാലത്തുതന്നെ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവ് ഈ കാര്യത്തിനു താൽപര്യപ്പെടുന്നത് എന്തിന് എന്നു പറഞ്ഞു. എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്നു ഗാദ്താഴ്‌വരയുടെ മധ്യേയുള്ള പട്ടണത്തിനു വലത്തു വശത്ത് അരോവേരിലും യസേരിനു നേരേയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ടു യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്കു പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതു മാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടു ലക്ഷവും യെഹൂദ്യർ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോട്: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ: നീ ചെന്നു ദാവീദിനോട്: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട് അറിയിച്ചു: നിന്റെ ദേശത്ത് ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയോ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തു വേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിനു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കൈയിൽത്തന്നെ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കൈയിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ രാവിലെ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻമുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി. എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനർഥത്തെക്കുറിച്ച് അനുതപിച്ചു, ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നായുടെ മെതിക്കളത്തിനരികെ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ കുറ്റം ചെയ്തത്; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാർഥിച്ചുപറഞ്ഞു. അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്ന് അവനോട്: നീ ചെന്നു യെബൂസ്യനായ അരവ്നായുടെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു. യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി. അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത് എന്ന് അരവ്നാ ചോദിച്ചതിനു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ കളം നിന്നോടു വിലയ്ക്കു വാങ്ങുവാൻ തന്നെ എന്നു പറഞ്ഞു. അരവ്നാ ദാവീദിനോട്: യജമാനനായ രാജാവിനു ബോധിച്ചത് എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിനു കാളകളും വിറകിനു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ. രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിനു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു. രാജാവ് അരവ്നായോട്: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലയ്ക്കേ വാങ്ങുകയുള്ളൂ; എനിക്ക് ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കെൽ വെള്ളിക്കു വാങ്ങി.
2 ശമൂവേൽ 24:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ കോപം ഇസ്രായേലിന്റെ നേരേ ജ്വലിച്ചു. അവർക്കെതിരെ പ്രവർത്തിക്കാൻ ദാവീദിനെ അവിടുന്നു പ്രേരിപ്പിച്ചു. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങളുടെ എണ്ണമെടുക്കാൻ സർവേശ്വരൻ ദാവീദിനോടു കല്പിച്ചു. അദ്ദേഹം യോവാബിനോടും തന്റെ സൈന്യാധിപന്മാരോടും പറഞ്ഞു: “ദാൻമുതൽ ബേർ-ശേബാവരെ ഇസ്രായേലിലുള്ള എല്ലാ ഗോത്രക്കാരുടെ ഇടയിലും ചെന്ന് അവരുടെ ജനസംഖ്യ എടുത്ത് എന്നെ അറിയിക്കണം.” എന്നാൽ രാജാവിനോട് യോവാബ് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ കാലത്തുതന്നെ ദൈവമായ സർവേശ്വരൻ ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടിയായി വർധിപ്പിക്കട്ടെ; അതു കാണാൻ അങ്ങേക്ക് ഇടയാകട്ടെ; എന്നാൽ അങ്ങ് ഇക്കാര്യത്തിൽ ഇത്ര താൽപര്യം കാണിക്കുന്നത് എന്ത്?” യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവർ ജനത്തിന്റെ എണ്ണമെടുക്കാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻനദി കടന്നു ഗാദ്ദേശത്ത് താഴ്‌വരയുടെ നടുവിലുള്ള പട്ടണമായ അരോവേരിൽ ആരംഭിച്ചു വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി. പിന്നീട് അവർ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലെത്തി. അവർ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേർ ഇസ്രായേലിലും അഞ്ചുലക്ഷം പേർ യെഹൂദ്യയിലും ഉണ്ടായിരുന്നു. ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു കുറ്റബോധം ഉണ്ടായി. അദ്ദേഹം സർവേശ്വരനോടു പറഞ്ഞു: “ഞാൻ കൊടുംപാപം ചെയ്തുപോയി; എന്റെ കുറ്റം ക്ഷമിക്കണമേ; ഞാൻ വലിയ ഭോഷത്തമാണു കാട്ടിയത്.” ദാവീദ് രാവിലെ ഉണരുമ്പോഴേക്കു തന്റെ പ്രവാചകനായ ഗാദിനോടു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “നീ ചെന്നു ദാവീദിനോടു പറയുക: മൂന്നു കാര്യങ്ങൾ ഞാൻ നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു നീ തിരഞ്ഞെടുക്കണം; അതു ഞാൻ നിന്നോടു ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിന്റെ രാജ്യത്ത് മൂന്നു വർഷം ക്ഷാമമുണ്ടാകുകയോ, നീ മൂന്നു മാസം ശത്രുക്കളിൽനിന്നു ഒളിച്ചുപാർക്കുകയോ, നിന്റെ രാജ്യത്തു മൂന്നു ദിവസം പകർച്ചവ്യാധി ഉണ്ടാകുകയോ വേണം. ഏതാണു നീ തിരഞ്ഞെടുക്കുന്നത്? എന്നെ അയച്ചവനോട് മറുപടി നല്‌കത്തക്കവിധം നീ ആലോചിച്ച് ഉത്തരം പറയണം.” ദാവീദ് ഗാദിനോട് പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; സർവേശ്വരന്റെ കരം നമ്മുടെമേൽ പതിക്കട്ടെ; അവിടുന്നു മഹാദയാലുവാകുന്നു; മനുഷ്യരുടെ കൈയിൽ ഞാൻ അകപ്പെടാതിരിക്കട്ടെ.” അങ്ങനെ അന്നു പ്രഭാതം മുതൽ നിശ്ചിത സമയംവരെ ഇസ്രായേലിൽ സർവേശ്വരൻ അയച്ച ഒരു പകർച്ചവ്യാധി അവരെ ബാധിച്ചു. ദാൻമുതൽ ബേർ-ശേബാവരെയുള്ള ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യെരൂശലേമിനെയും പകർച്ചവ്യാധി ബാധിക്കാൻ ദൈവദൂതൻ കൈ നീട്ടിയപ്പോൾ സർവേശ്വരൻ അവിടെ ഉണ്ടാകാൻ പോകുന്ന അനർഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്റെ അടുത്തായിരുന്നു. സംഹാരദൂതനെ കണ്ടപ്പോൾ ദാവീദ് സർവേശ്വരനോട് അപേക്ഷിച്ചു: “ഞാനല്ലേ പാപം ചെയ്തത്; കുറ്റം ചെയ്തതു ജനങ്ങളല്ലല്ലോ. അതുകൊണ്ട് എന്നെയും എന്റെ കുടുംബത്തെയും ശിക്ഷിച്ചാലും.” അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: “യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ചെന്നു സർവേശ്വരന് ഒരു യാഗപീഠം ഉണ്ടാക്കുക.” അവിടുത്തെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടെ പോയി; അരവ്നാ നോക്കിയപ്പോൾ രാജാവും ഭൃത്യന്മാരും തന്റെ അടുക്കലേക്ക് വരുന്നതു കണ്ടു; അയാൾ പോയി രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അയാൾ ചോദിച്ചു: “അവിടുന്ന് എന്തിനാണ് അടിയന്റെ അടുക്കലേക്കു വന്നത്?” അപ്പോൾ ദാവീദു പറഞ്ഞു: “പകർച്ചവ്യാധി ജനത്തെ വിട്ടുമാറുന്നതിനുവേണ്ടി സർവേശ്വരന് ഒരു യാഗപീഠം പണിയണം; അതിനായി നിന്റെ മെതിക്കളം വാങ്ങുന്നതിനാണു ഞാൻ വന്നിരിക്കുന്നത്.” അരവ്നാ ദാവീദിനോടു പറഞ്ഞു: “അങ്ങ് ആഗ്രഹിക്കുന്നതെന്തും എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന് കാളകളും വിറകിനു മെതിവണ്ടികളും നുകങ്ങളും ഉണ്ട്. പ്രഭോ, ഇതെല്ലാം അടിയൻ അങ്ങേക്കു തരുന്നു. അങ്ങയുടെ ദൈവമായ സർവേശ്വരൻ അങ്ങയിൽ പ്രസാദിക്കട്ടെ” എന്നും അരവ്നാ ആശംസിച്ചു. ദാവീദ് അരവ്നായോടു പറഞ്ഞു: “അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലയ്ക്കേ വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത യാഗം എന്റെ ദൈവമായ സർവേശ്വരനു ഞാൻ അർപ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അമ്പതു ശേക്കെൽ വെള്ളി കൊടുത്തു മെതിക്കളവും കാളകളും വാങ്ങി.
2 ശമൂവേൽ 24:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: “നീ ചെന്നു യിസ്രായേലിനെയും യെഹൂദായെയും എണ്ണുക” എന്നിങ്ങനെ അവർക്ക് വിരോധമായി ദാവീദിന് തോന്നിച്ചു. അങ്ങനെ രാജാവ് തന്‍റെകൂടെ ഉണ്ടായിരുന്ന സേനാധിപതിയായ യോവാബിനോട്: “ദാൻ മുതൽ ബേർ-ശേബവരെ യിസ്രായേൽ ഗോത്രങ്ങളിൽ എല്ലായിടവും നിങ്ങൾ സഞ്ചരിച്ച് ജനത്തെ എണ്ണി യുദ്ധപ്രാപ്തരായവരുടെ സംഖ്യ എന്നെ അറിയിക്കുവിൻ” എന്നു കല്പിച്ചു. അതിന് യോവാബ് രാജാവിനോട്: “നിന്‍റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിന്‍റെ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എന്‍റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അത് കാണട്ടെ. എങ്കിലും എന്‍റെ യജമാനനായ രാജാവ് ഈ കാര്യത്തിന് താത്പര്യപ്പെടുന്നത് എന്തിന്?” എന്നു പറഞ്ഞു. എങ്കിലും യോവാബിനും പടനായകന്മാർക്കും രാജാവിന്‍റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽ ജനത്തെ എണ്ണുവാൻ രാജസന്നിധിയിൽ നിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്ന് ഗാദ് താഴ്വരയുടെ മദ്ധ്യത്തിൽ ഉള്ള പട്ടണത്തിന് വലത്തുവശത്ത് അരോവേരിലും യസേരിനു നേരെയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ട് യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്ക് പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലായിടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്‍റെ മനഃസാക്ഷി അവനെ അലട്ടിയപ്പോൾ അവൻ യഹോവയോട്: “ഞാൻ ഈ ചെയ്തത് മഹാപാപം; എന്നാൽ ഇപ്പോൾ, യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി” എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ: “നീ ചെന്നു ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്ന് തിരഞ്ഞെടുത്തുകൊള്ളുക; അത് ഞാൻ നിന്നോട് ചെയ്യും എന്നിങ്ങനെ യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറയുക.” ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോട് അറിയിച്ചു: “നിന്റെ ദേശത്ത് ഏഴു വർഷത്തെ ക്ഷാമം ഉണ്ടാകണമോ? അല്ലെങ്കിൽ മൂന്നുമാസം ശത്രുക്കൾ നിന്നെ പിന്തുടരുമ്പോൾ നീ നിന്‍റെ ശത്രുക്കളുടെ മുമ്പിൽനിന്ന് ഓടിപ്പോകണമോ? അല്ലെങ്കിൽ നിന്‍റെ ദേശത്ത് മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകണമോ? എന്തുവേണം? എന്നെ അയച്ചവനോട് ഞാൻ മറുപടി പറയേണ്ടതിന് നീ ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നെ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിന്മേൽ രാവിലെ തുടങ്ങി നിശ്ചയിച്ച സമയംവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരംപേർ മരിച്ചുപോയി. എന്നാൽ ദൈവദൂതൻ യെരൂശലേമിനെ നശിപ്പിക്കാൻ അതിന്മേൽ തന്‍റെ കൈ നീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: “മതി, നിന്റെ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിനരികിൽ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: “ഞാനല്ലയോ പാപം ചെയ്തത്; ഞാനല്ലയോ ദുഷ്ടത ചെയ്തത്; ഈ ആടുകൾ എന്ത് ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു” എന്നു പറഞ്ഞു. അന്നുതന്നെ ഗാദ് ദാവീദിന്‍റെ അടുക്കൽവന്ന് അവനോട്: “നീ ചെന്നു യെബൂസ്യനായ അരവ്നയുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു പറഞ്ഞു. യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി. അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നത് കണ്ടപ്പോൾ അരവ്നാ പുറപ്പെട്ടു ചെന്നു രാജാവിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എന്‍റെ യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത്?” എന്നു അരവ്നാ ചോദിച്ചതിന് ദാവീദ്: “ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ മെതിക്കളം നിന്നോട് വിലയ്ക്കു വാങ്ങുവാൻ തന്നെ” എന്നു പറഞ്ഞു. അരവ്നാ ദാവീദിനോട്: “എന്‍റെ യജമാനനായ രാജാവിനു നല്ലതെന്ന് തോന്നുന്നത് എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിനു കാളകളും വിറകിനു മെതിവണ്ടികളും കാളകളുടെ നുകങ്ങളും ഇതാ. രാജാവേ, ഇവയെല്ലാം അരവ്നാ രാജാവിനു തരുന്നു” എന്നു പറഞ്ഞു. “നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ” എന്നും അരവ്നാ രാജാവിനോടു പറഞ്ഞു. രാജാവ് അരവ്നയോട്: “അങ്ങനെയല്ല, ഞാൻ അത് നിന്നോട് വിലയ്ക്ക് വാങ്ങിക്കൊള്ളാം; എനിക്ക് ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം കഴിക്കുകയില്ല” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് മെതിക്കളവും കാളകളെയും അമ്പതുശേക്കൽ വെള്ളിക്കു വാങ്ങി.
2 ശമൂവേൽ 24:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു. അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു. അതിന്നു യോവാബ് രാജാവിനോടു: യജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു. എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻ കടന്നു ഗാദ് താഴ്‌വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തുവശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു. പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു; പിന്നെ അവർ സോർകോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേർ-ശേബയിലേക്കു പുറപ്പെട്ടു. ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി. യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു. എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോടു: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാൽ: നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു അറിയിച്ചു: നിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി. എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു. ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടു: ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുപറഞ്ഞു. അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു അവനോടു: നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു. യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി. അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. യജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു. അരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ. രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു. രാജാവു അരവ്നയോടു: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവെക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കൽ വെള്ളിക്കു വാങ്ങി.
2 ശമൂവേൽ 24:1-24 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ കോപം വീണ്ടും ഇസ്രായേലിനെതിരേ ജ്വലിച്ചു, “നീ പോയി ഇസ്രായേലിന്റെയും യെഹൂദയുടെയും ജനസംഖ്യയെടുക്കുക” എന്നിങ്ങനെ ഇസ്രായേലിന്നെതിരായി ദാവീദിനു തോന്നിച്ചു. അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.” എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?” എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി. അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു. പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു. ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി. യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു. യോദ്ധാക്കളുടെ സംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം യഹോവയോട് ഏറ്റുപറഞ്ഞു: “ഞാനീ ചെയ്തത് കൊടിയ പാപമാണ്; ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.” പിറ്റേദിവസം പ്രഭാതത്തിൽ ദാവീദ് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ” അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “നിന്റെ ദേശത്തു നിന്റെമേൽ മൂന്നു വർഷം ക്ഷാമം വരണമോ? അഥവാ, മൂന്നുമാസം നീ ശത്രുക്കളുടെമുമ്പിൽനിന്ന് പലായനംചെയ്യുകയും അവർ നിന്നെ പിൻതുടരുകയും ചെയ്യണമോ? അതുമല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നുദിവസത്തെ മഹാമാരി ഉണ്ടാകണമോ! നീ ആലോചിച്ച്, എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; നാം യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!” അങ്ങനെ യഹോവ അന്നു രാവിലെമുതൽ നിശ്ചിത അവധിവരെ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു. ദാൻമുതൽ ബേർ-ശേബാവരെ എഴുപതിനായിരം ജനം മരിച്ചുവീണു. സംഹാരദൂതൻ ജെറുശലേം നശിപ്പിക്കുന്നതിനുവേണ്ടി കൈനീട്ടി. അപ്പോൾ യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ആയിരുന്നു. സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് യഹോവയോട് അപേക്ഷിച്ചു: “അയ്യോ! യഹോവേ! പാപം ചെയ്തവൻ, ദുഷ്ടത പ്രവർത്തിച്ചവൻ ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ!” അന്ന് ഗാദ് ചെന്ന് ദാവീദിനോടു പറഞ്ഞു: “ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.” യഹോവ ഗാദ് പ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ ദാവീദ് പോയി. രാജാവും അനുയായികളും തന്റെ അടുത്തേക്കു വരുന്നതായിക്കണ്ടപ്പോൾ അരവ്നാ ഓടിവന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അരവ്നാ ചോദിച്ചു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്ക് എഴുന്നള്ളിയതിനുള്ള കാരണം എന്താണ്?” “താങ്കളുടെ മെതിക്കളം വാങ്ങിക്കുന്നതിന്,” ദാവീദ് പറഞ്ഞു, “അങ്ങനെ ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം എനിക്കു പണിയണം.” അരവ്നാ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് പ്രസാദം തോന്നുന്നതെല്ലാം എടുത്ത് അർപ്പിച്ചാലും! ഇതാ! ഹോമയാഗത്തിനുള്ള കാളകൾ ഇവിടെയുണ്ട്. വിറകിനുവേണ്ടി മെതിവണ്ടികളും കാളയുടെ നുകങ്ങളും ഉണ്ടല്ലോ! തിരുമനസ്സേ! ഇതെല്ലാം രാജാവിനുവേണ്ടി അരവ്നായുടെ തിരുമുൽക്കാഴ്ചയാകുന്നു.” അരവ്നാ തുടർന്നു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽ പ്രസാദിക്കട്ടെ.” എന്നാൽ രാജാവ് അരവ്നായോടു മറുപടി പറഞ്ഞു: “അല്ല, അതിനു വിലതരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. എനിക്കു യാതൊരു ചെലവും വരാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അൻപതുശേക്കേൽ വെള്ളികൊടുത്ത് ആ മെതിക്കളവും കാളകളും വാങ്ങിച്ചു.