2 രാജാക്കന്മാർ 23:1-10

2 രാജാക്കന്മാർ 23:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം രാജാവ് ആളയച്ചു; അവർ യെഹൂദായിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടി വരുത്തി. രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകല നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവു തൂണിനരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചു നടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു. രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവയെ ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിനു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽ വച്ചു ചുട്ടു പൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതിൽക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളൂ. ആരും തന്റെ മകനെയോ മകളെയോ മോലേക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.

2 രാജാക്കന്മാർ 23:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാജാവ് യെഹൂദ്യയിലെയും യെരൂശലേമിലെയും ജനപ്രമുഖന്മാരെ ആളയച്ചു വരുത്തി. യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ സകലരും സർവേശ്വരമന്ദിരത്തിൽ അദ്ദേഹത്തോടൊത്തു ചെന്നു. അവിടെനിന്നു കിട്ടിയ നിയമഗ്രന്ഥത്തിലെ വാക്യങ്ങൾ അവരെല്ലാം കേൾക്കെ രാജാവ് വായിച്ചു. രാജാവ് സ്തംഭത്തിനരികെ നിന്നുകൊണ്ട് നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും സർവാത്മനാ പാലിച്ച് സർവേശ്വരനെ അനുഗമിക്കുമെന്ന് അവിടുത്തെ നാമത്തിൽ ഉടമ്പടി ചെയ്തു. ജനമെല്ലാം ആ ഉടമ്പടിയിൽ പങ്കുചേർന്നു. ബാലിനും അശേരായ്‍ക്കും വാനഗോളങ്ങൾക്കുംവേണ്ടി ഉണ്ടാക്കിയിരുന്ന പാത്രങ്ങൾ സർവേശ്വരന്റെ ആലയത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ മഹാപുരോഹിതനായ ഹില്‌ക്കീയായോടും മറ്റു പുരോഹിതന്മാരോടും വാതിൽകാവല്‌ക്കാരോടും രാജാവ് കല്പിച്ചു. അദ്ദേഹം അവ യെരൂശലേമിനു പുറത്തു കിദ്രോൻതാഴ്‌വരയിൽവച്ച് അഗ്നിക്കിരയാക്കി; ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാ പട്ടണങ്ങളിലും യെരൂശലേമിനു പരിസരങ്ങളിലുമുള്ള പൂജാഗിരികളിൽ യെഹൂദാരാജാക്കന്മാരുടെ നിയോഗപ്രകാരം ധൂപം അർപ്പിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രനക്ഷത്രാദികളായ ആകാശഗോളങ്ങൾക്കും ധൂപം അർപ്പിച്ചിരുന്നവരെയും രാജാവ് നീക്കിക്കളഞ്ഞു. ദേവാലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ യെരൂശലേമിനു പുറത്ത് എടുത്തുകൊണ്ടുപോയി കിദ്രോൻതോടിനരികെവച്ചു ചുട്ടു ചാമ്പലാക്കി. അതു പൊതുശ്മശാനസ്ഥലത്തു വിതറി. ദേവപ്രീതിക്കുവേണ്ടി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന പുരുഷന്മാരുടെ ദേവാലയ പരിസരത്തുണ്ടായിരുന്ന വീടുകൾ അദ്ദേഹം ഇടിച്ചുനിരത്തി. അവിടെ വച്ചായിരുന്നു സ്‍ത്രീകൾ അശേരായ്‍ക്കുവേണ്ടിയുള്ള ശീലകൾ നെയ്തിരുന്നത്. യെഹൂദാനഗരങ്ങളിലുണ്ടായിരുന്ന പുരോഹിതന്മാരെയെല്ലാം അദ്ദേഹം പുറത്താക്കി. ഗേബമുതൽ ബേർ-ശേബവരെ ഉണ്ടായിരുന്നതും ധൂപാർപ്പണം നടത്തിയിരുന്നതുമായ സകല പൂജാഗിരികളും അശുദ്ധമാക്കി. നഗരാധിപനായ യോശുവയുടെ പ്രവേശനകവാടത്തിന്റെ ഇടതുവശത്തുള്ള പൂജാഗിരികളും അദ്ദേഹം നശിപ്പിച്ചു. പൂജാഗിരികളിലെ പുരോഹിതന്മാർ യെരൂശലേമിലുള്ള സർവേശ്വരന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യാൻ വന്നില്ല. എന്നാൽ തങ്ങളുടെ പുരോഹിതന്മാരോടൊപ്പം പുളിപ്പുചേർക്കാത്ത അപ്പം അവർ ഭക്ഷിച്ചു. ആരും തന്റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയർപ്പിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്‌വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി.

2 രാജാക്കന്മാർ 23:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം രാജാവ് ആളയച്ചു യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്‍റെ അടുക്കൽ കൂട്ടിവരുത്തി. രാജാവും സകലയെഹൂദാ പുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനവും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു. രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവ തീ കൊണ്ടു ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽ നിന്നു യെരൂശലേമിനു പുറത്ത് കിദ്രോൻതോട്ടിലേക്കു കൊണ്ടുചെന്ന് കിദ്രോൻ താഴ്വരയിൽവച്ച് ചുട്ടു പൊടിയാക്കി, ആ പൊടി സാമാന്യജനത്തിന്‍റെ ശവക്കുഴികളുടെ മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിലുള്ള പുരുഷവേശ്യമാരുടെ വീടുകളും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും വരുത്തി, ഗിബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി; പട്ടണത്തിലേക്കുള്ള പ്രവേശനദ്വാരത്തിന്‍റെ ഇടത്തുഭാഗത്ത് നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിലേക്ക് പ്രവേശിച്ചില്ല. അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു. ആരും തന്‍റെ മകനെയോ മകളെയോ മോലെക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.

2 രാജാക്കന്മാർ 23:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം രാജാവു ആളയച്ചു; അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി. രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു. രാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻപ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു. ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.

2 രാജാക്കന്മാർ 23:1-10 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി. യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു. താൻ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ യഹോവയെ അനുഗമിക്കുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി നിറവേറ്റുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി. അപ്പോൾ സകലജനവും ഉടമ്പടി പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു. അദ്ദേഹം യഹോവയുടെ ആലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ പുറത്തെടുത്ത് ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞു. അദ്ദേഹം അതിനെ പൊടിച്ച് ആ പൊടി സാമാന്യജനങ്ങളുടെ ശവക്കുഴികളിന്മേൽ വിതറി. വേശ്യാവൃത്തി സ്വീകരിച്ചിരുന്നവരായി യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പുരുഷവേശ്യകളുടെ ഭവനങ്ങൾ അദ്ദേഹം പാടേ തകർത്തുകളഞ്ഞു. സ്ത്രീകൾ അശേരാപ്രതിഷ്ഠകൾക്കുവേണ്ടിയുള്ള നെയ്ത്തുവേലകൾ ചെയ്തിരുന്നതും ആ ഭവനങ്ങളിലായിരുന്നു. യെഹൂദാനഗരങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും യോശിയാരാജാവ് വരുത്തി: ഗേബാമുതൽ ബേർ-ശേബാവരെ ഈ പുരോഹിതന്മാർ ധൂപാർച്ചന നടത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം മലിനമാക്കി. നഗരകവാടത്തിൽ—ഭരണാധിപനായ യോശുവയുടെ കവാടത്തിൽ—പ്രവേശനദ്വാരത്തിന്റെ ഇടതുവശത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ അദ്ദേഹം തകർത്തു. ക്ഷേത്രങ്ങളിലെ പുരോഹിതന്മാർ ജെറുശലേമിൽ, യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്തിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സഹപുരോഹിതന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചിരുന്നു. ഒരൊറ്റവ്യക്തിയും തന്റെ മകനെയോ മകളെയോ മോലെക്ദേവന് ബലികഴിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അദ്ദേഹം മലിനമാക്കി.