2 കൊരിന്ത്യർ 8:8-15

2 കൊരിന്ത്യർ 8:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർഥതയും ശോധന ചെയ്യേണ്ടതിനത്രേ പറയുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാൻ മാത്രമല്ല, താൽപര്യപ്പെടുവാനും കൂടെ ഒരു ആണ്ട് മുമ്പേ ആദ്യമായി ആരംഭിച്ച നിങ്ങൾക്ക് ഇതു യോഗ്യം. എന്നാൽ താൽപര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും. മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.

2 കൊരിന്ത്യർ 8:8-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങൾ മികച്ചുനില്‌ക്കുക. ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തിൽ മറ്റുള്ളവർ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാർഥമാണെന്നു മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിവുള്ളതാണല്ലോ; തന്റെ ദാരിദ്ര്യം മുഖേന നിങ്ങൾ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീർന്നു. കഴിഞ്ഞ വർഷം നിങ്ങൾ ആരംഭിച്ച കാര്യം ഇപ്പോൾ പൂർത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്റെ അഭിപ്രായം. ഈ സേവനത്തിൽ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാൾ മുമ്പു നിങ്ങൾ തുടങ്ങിയതാണ്. നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂർത്തിയാക്കുവാൻ ഇപ്പോൾ നിങ്ങൾ കഴിവനുസരിച്ചു പ്രവർത്തിക്കുക. ആരംഭിക്കുവാൻ നിങ്ങൾ കാണിച്ച ഉത്സാഹം അതു പൂർത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ. കഴിവനുസരിച്ച് കൊടുക്കുവാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങൾക്ക് ഇല്ലാത്തത് നിങ്ങൾ കൊടുക്കേണ്ടതില്ല. നിങ്ങളുടെമേൽ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാൻ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോൾ നിങ്ങൾ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുർഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താൽ, നിങ്ങൾ ദുർഭിക്ഷതയിലാകുകയും അവർ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’

2 കൊരിന്ത്യർ 8:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിൻ്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. ഞാൻ ഇതിൽ എന്‍റെ അഭിപ്രായം പറയുന്നു; പ്രവർത്തിക്കുവാൻ മാത്രമല്ല, താൽപ്പര്യപ്പെടുവാനും കൂടെ ഒരു വർഷം മുമ്പെ തന്നെ ആദ്യമായി തുടങ്ങിയ നിങ്ങൾക്ക് അത് പ്രയോജനകരം. എന്നാൽ താല്‍പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ. ഒരുവന് മനസ്സൊരുക്കം ഉണ്ടെങ്കിൽ തനിക്കു ഇല്ലാത്തതനുസരിച്ചല്ല, തനിക്കുള്ളതനുസരിച്ച് കൊടുത്താൽ അത് പ്രസാദകരം ആയിരിക്കും. മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ. തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറച്ചു പെറുക്കിയവന് കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.

2 കൊരിന്ത്യർ 8:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‌വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം. എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും. മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ. “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

2 കൊരിന്ത്യർ 8:8-15 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്. ഈ കാര്യത്തിൽ നിങ്ങൾക്കുള്ള എന്റെ ഉപദേശം ഇതാണ്: നിങ്ങൾ ആരംഭിച്ചതു നിങ്ങളുടെ കഴിവിനൊത്തവണ്ണം ഇപ്പോൾ പൂർത്തിയാക്കുകയാണ് ഏറ്റവും പ്രയോജനപ്രദം. ഏറ്റവും ആദ്യം സംഭാവന നൽകിയതും നൽകാൻ ആഗ്രഹിച്ചതും നിങ്ങളാണല്ലോ. ഒരുവർഷംമുമ്പ് നിങ്ങൾ അത് ആരംഭിച്ചു. അങ്ങനെ ഇക്കാര്യം ചെയ്യുന്നതിനുള്ള ആകാംക്ഷാപൂർവമായ നിങ്ങളുടെ താത്പര്യംകൂടി പൂർത്തീകരിക്കപ്പെടും. ഒരാൾക്കു താത്പര്യമുള്ളപക്ഷം അയാളുടെ കഴിവിനപ്പുറമായല്ല, കഴിവിനനുസൃതമായി അയാൾ നൽകുന്ന സംഭാവന സ്വീകാര്യമായിരിക്കും. നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും. “കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.