2 ദിനവൃത്താന്തം 2:1-9
2 ദിനവൃത്താന്തം 2:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എൺപതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽവിചാരകന്മാരായി മൂവായിരത്തി അറുനൂറു പേരെയും നിയമിച്ചു. പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന് അവന് ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടും ചെയ്യേണം. ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസികളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നെ. ഇതു യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു. ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻ പോകുന്ന ആലയം വലിയത്. എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ? ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദായിലും യെരൂശലേമിലും ഉള്ള കൗശലപ്പണിക്കാരോടുകൂടെ പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീല നൂൽ എന്നിവകൊണ്ടു പണിചെയ്‍വാൻ സമർഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരാളെ എന്റെ അടുക്കൽ അയച്ചുതരേണം. ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവുംകൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമർഥന്മാരെന്ന് എനിക്കറിവുണ്ട്; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും. ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അദ്ഭുതകരവും ആയിരിക്കേണം.
2 ദിനവൃത്താന്തം 2:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയവും തനിക്കുവേണ്ടി ഒരു കൊട്ടാരവും പണിയാൻ ശലോമോൻ തീരുമാനിച്ചു. എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേൽനോട്ടം വഹിക്കാൻ മൂവായിരത്തറുനൂറു പേരെയും ശലോമോൻ നിയമിച്ചു. സോർരാജാവായ ഹൂരാമിന് അദ്ദേഹം ഈ സന്ദേശം കൊടുത്തയച്ചു: “എന്റെ പിതാവായ ദാവീദ് കൊട്ടാരം പണിതപ്പോൾ അതിനുവേണ്ട ദേവദാരു നല്‌കിയത് അങ്ങായിരുന്നല്ലോ. അതുപോലെ എന്നോടും വർത്തിച്ചാലും. ദൈവം ഇസ്രായേലിനോടു കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെ സന്നിധിയിൽ ധൂപാർപ്പണം നടത്താനും കാഴ്ചയപ്പം അർപ്പിക്കാനും കാലത്തും വൈകിട്ടും ശബത്തുകളിലും അമാവാസികളിലും ദൈവമായ സർവേശ്വരന്റെ ഉത്സവദിനങ്ങളിലും ഹോമയാഗം അർപ്പിക്കാനുമായി ഞാൻ എന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയം നിർമ്മിച്ചു സമർപ്പിക്കും. ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാണ്; അതുകൊണ്ട് ഞാൻ പണിയാൻ പോകുന്ന ദേവാലയവും വലുതായിരിക്കും. സ്വർഗത്തിനോ ഉന്നത സ്വർഗത്തിനു തന്നെയോ ഉൾക്കൊള്ളാൻ കഴിയാത്ത അവിടുത്തേക്ക് ഒരു ആലയം പണിയാൻ ആർക്കു കഴിയും? അവിടുത്തെ മുമ്പാകെ ധൂപം അർപ്പിക്കുന്നതിനുള്ള ഇടമല്ലാതെ ഒരു ആലയം പണിയാൻ ഞാൻ ആരാണ്? എന്റെ പിതാവായ ദാവീദ് തിരഞ്ഞെടുത്തു നിയമിച്ചിട്ടുള്ളവരും യെഹൂദ്യയിലും യെരൂശലേമിലും ഉള്ളവരുമായ വിദഗ്ദ്ധതൊഴിലാളികളുടെ കൂടെ ജോലി ചെയ്യാൻ ഒരാളെ ഇപ്പോൾ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ടും നീല, ധൂമ്രം, കടുംചുവപ്പ് നൂലുകൾകൊണ്ടുള്ള പണികളിലും കൊത്തുപണിയിലും സമർഥനായിരിക്കണം. ദേവദാരുവും സരളമരവും ചന്ദനവും കൂടി ലെബാനോനിൽനിന്ന് അയച്ചുതരണം. അങ്ങയുടെ അവിടെയുള്ള മരംവെട്ടുകാർ സമർഥരാണെന്ന് എനിക്കറിയാം. എന്റെ ജോലിക്കാർ അങ്ങയുടെ ജോലിക്കാരോടൊപ്പം പണിചെയ്യും. ഞാൻ ആഗ്രഹിക്കുന്നവിധം വലിപ്പമേറിയതും വിസ്മയകരവുമായ ഒരു ആലയം പണിയാൻ വളരെ തടി ആവശ്യമുണ്ട്.
2 ദിനവൃത്താന്തം 2:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. എഴുപതിനായിരം (70,000) ചുമട്ടുകാരെയും എൺപതിനായിരം (80,000) കല്ലുവെട്ടുകാരെയും അവർക്ക് മേൽനോട്ടം വഹിക്കാൻ മൂവായിരത്തി അറുനൂറു (3,600) പേരെയും ശലോമോൻ നിയമിച്ചു. പിന്നെ ശലോമോൻ സോർരാജാവായ ഹീരാമിന്‍റെ അടുക്കൽ കൊടുത്തയച്ച സന്ദേശം എന്തെന്നാൽ: “എന്റെ അപ്പനായ ദാവീദ് രാജാവിന് ഒരു അരമന പണിയേണ്ടതിന് ദേവദാരു കൊടുത്തയച്ച നീ എനിക്കുവേണ്ടിയും അപ്രകാരം ചെയ്യേണം. ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അവന്‍റെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിക്കുവാനും നിരന്തരമായി കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിക്കുവാനും തന്നെ. ഇതു യിസ്രായേലിനു ഒരു ശാശ്വതനിയമം ആകുന്നു. ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും. “എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം അർപ്പിക്കുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ? “ആകയാൽ എന്റെ അപ്പനായ ദാവീദ് നിയമിച്ചവരായി എന്‍റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കരകൗശലപ്പണിക്കാരോടുകൂടെ, പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമർത്ഥനും കൊത്തുപണിയിൽ വിദഗ്ദ്ധധനുമായ ഒരുവനെ അയച്ചുതരേണം. ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ മരംവെട്ടുവാൻ സമർത്ഥന്മാരെന്ന് എനിക്കറിയാം; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ പണി ചെയ്യും. ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കും.
2 ദിനവൃത്താന്തം 2:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു. പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം. ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു. ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം വലിയതു. എന്നാൽ അവന്നു ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാൻ ആർ? ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കൗശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമർത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കൽ അയച്ചുതരേണം. ലെബാനോനിൽനിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമർത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും. ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.
2 ദിനവൃത്താന്തം 2:1-9 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു. അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു. ശലോമോൻ സോർരാജാവായ ഹൂരാമിന് ഒരു സന്ദേശമയച്ചു: “എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക! യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്. “ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും. സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്? “ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം. “ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും. അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്.