1 ശമൂവേൽ 19:1-10

1 ശമൂവേൽ 19:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു. എങ്കിലും ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോട്: എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ച് ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചുപാർക്ക. ഞാൻ പുറപ്പെട്ട് നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു. അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചു പറഞ്ഞത്: രാജാവ് തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതേയുള്ളൂ. അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയൊരു രക്ഷ വരുത്തുകയും ചെയ്തത്; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നത് എന്തിന്? യോനാഥാന്റെ വാക്കു കേട്ട്: യഹോവയാണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു. പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്ന് ഓടി. യഹോവയുടെ പക്കൽനിന്ന് ദുരാത്മാവു പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കൈയിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു. അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേർത്തു കുത്തുവാൻ നോക്കി; അവനോ ശൗലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.

പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക

1 ശമൂവേൽ 19:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദിനെ വധിക്കണമെന്നു തന്റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗൽ കല്പിച്ചു; എന്നാൽ ശൗലിന്റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു. യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്റെ പിതാവ് നിന്നെ കൊല്ലാൻ നോക്കുകയാണ്; അതുകൊണ്ടു നീ രാവിലെ പോയി എവിടെയെങ്കിലും കരുതലോടെ ഒളിച്ചിരിക്കുക. നീ ഒളിച്ചിരിക്കുന്ന വയലിൽ വന്ന് എന്റെ പിതാവിനോട് നിന്നെപ്പറ്റി ഞാൻ സംസാരിക്കും; ഞാൻ എന്തെങ്കിലും അറിഞ്ഞാൽ അതു നിന്നെ അറിയിക്കാം.” യോനാഥാൻ തന്റെ പിതാവായ ശൗലിനോടു ദാവീദിന്റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവൻ പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവർത്തിക്കരുതേ! അയാൾ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികൾ അങ്ങേക്കു വളരെ നന്മയായിത്തീർന്നിട്ടേയുള്ളൂ. തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് അവൻ ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വൻവിജയം സർവേശ്വരൻ ഇസ്രായേല്യർക്കു നല്‌കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോൾ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?” യോനാഥാന്റെ വാക്കുകൾ ശൗൽ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സർവേശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു. യോനാഥാൻ ദാവീദിനെ വിളിച്ചു വിവരമെല്ലാം പറഞ്ഞു; അവൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വന്നു; മുമ്പത്തെപ്പോലെ അവൻ രാജസന്നിധിയിൽ കഴിഞ്ഞു. ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി; ദാവീദ് അനേകം പേരെ വധിച്ചു; ഫെലിസ്ത്യർ തോറ്റോടി. ഒരു കുന്തവും ഏന്തി കൊട്ടാരത്തിൽ ഇരിക്കുമ്പോൾ ശൗലിന്റെമേൽ സർവേശ്വരൻ അയച്ച ദുരാത്മാവ് ആവേശിച്ചു; അപ്പോൾ ദാവീദ് കിന്നരം വായിക്കുകയായിരുന്നു. ശൗൽ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേർത്തു തറയ്‍ക്കാൻ ശ്രമിച്ചു; അയാൾ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരിൽ തറച്ചു.

പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക

1 ശമൂവേൽ 19:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ശൗല്‍ തന്‍റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു. എങ്കിലും ശൗലിന്‍റെ മകനായ യോനാഥാന് ദാവീദിനോട് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് യോനാഥാൻ ദാവീദിനോട്: “എന്‍റെ അപ്പനായ ശൗല്‍ നിന്നെ കൊല്ലുവാൻ നോക്കുന്നു; അതുകൊണ്ട് നീ രാവിലെ വരെ കരുതിയിരിക്കുക. അതിനുശേഷം രഹസ്യമായി ഒളിച്ചിരിക്ക. ഞാൻ എന്‍റെ അപ്പന്‍റെ അടുക്കൽ നിന്നെക്കുറിച്ച് സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം” എന്നു പറഞ്ഞു. അങ്ങനെ യോനാഥാൻ തന്‍റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ചു: “രാജാവ് തന്‍റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്‍റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണ കരമായിരുന്നതേയുള്ളു. അവൻ തന്‍റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടാണല്ലോ ആ ഫെലിസ്ത്യനെ സംഹരിച്ചത്. അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയ രക്ഷവരുത്തുകയും ചെയ്തു. നീ അതുകണ്ട് സന്തോഷിച്ചു. അതുകൊണ്ട് നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് പാപം ചെയ്യുന്നത് എന്തിന്?” യോനാഥാന്‍റെ വാക്ക് കേട്ട്, യഹോവയാണെ അവനെ കൊല്ലുകയില്ല എന്നു ശൗല്‍ സത്യംചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ പഴയതുപോലെ അവന്‍റെ സന്നിധിയിൽ നില്‍ക്കുകയും ചെയ്തു. പിന്നെയും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് ഫെലിസ്ത്യരോട് യുദ്ധം ചെയ്തു അവരെ കഠിനമായി തോല്പിച്ചു. അവർ അവന്‍റെ മുമ്പിൽനിന്ന് ഓടി. യഹോവയുടെ അടുക്കൽനിന്ന് ദുരാത്മാവ് പിന്നെയും ശൗലിന്‍റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ച് തന്‍റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു. അപ്പോൾ ശൗല്‍ ദാവീദിനെ കുന്തംകൊണ്ട് ഭിത്തിയോട് ചേർത്ത് കുത്തുവാൻ നോക്കി; ദാവീദ് ശൗലിന്‍റെ മുമ്പിൽനിന്ന് മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.

പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക

1 ശമൂവേൽ 19:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു. എങ്കിലും ശൗലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാർക്ക. ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു. അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു. അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു? യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു. പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി. യഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു. അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടു ചേർത്തു കുത്തുവാൻ നോക്കി; അവനോ ശൗലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.

പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക

1 ശമൂവേൽ 19:1-10 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം ദാവീദിനെ വധിക്കണമെന്ന് ശൗൽ തന്റെ പുത്രനായ യോനാഥാനോടും സകലഭൃത്യന്മാരോടും കൽപ്പിച്ചു. എന്നാൽ യോനാഥാൻ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു, അദ്ദേഹം ദാവീദിനോടു പറഞ്ഞു: “നീ വളരെ കരുതിയിരിക്കണം, എന്റെ പിതാവായ ശൗൽ നിന്നെ കൊന്നുകളയാൻ തക്കംനോക്കിയിരിക്കുന്നു. നാളെ രാവിലെതന്നെ ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചിരിക്കണം. നീ ഒളിച്ചിരിക്കുന്ന വയലിൽ ഞാൻ എന്റെ പിതാവുമായിവന്ന് അദ്ദേഹത്തോട് നിന്നെപ്പറ്റി സംസാരിക്കും. അങ്ങനെ എനിക്കു മനസ്സിലാക്കാൻ കഴിയുന്നതു ഞാൻ നിന്നെ അറിയിക്കും.” യോനാഥാൻ തന്റെ പിതാവായ ശൗലിനോട് ദാവീദിനെപ്പറ്റി നിരവധി നല്ലകാര്യങ്ങൾ പറഞ്ഞു: “രാജാവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങു ദോഷമായി പ്രവർത്തിക്കരുത്. അദ്ദേഹം അങ്ങയോടു ദ്രോഹമൊന്നും ചെയ്തിട്ടില്ല; എന്നുമാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം അങ്ങേക്ക് ഏറ്റവും ഗുണകരമായിത്തീർന്നിട്ടുമുണ്ട്. ദാവീദ് ആ ഫെലിസ്ത്യനെ കൊന്നത് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണല്ലോ. അന്നു യഹോവ ഇസ്രായേലിനു വലിയൊരു വിജയം നേടിത്തന്നു; അങ്ങും അതുകണ്ടു സന്തോഷിച്ചല്ലോ? യാതൊരു കാരണവുംകൂടാതെ ദാവീദിനെപ്പോലെ നിർദോഷിയായ ഒരുവനെക്കൊന്ന് അങ്ങ് ഒരു കുറ്റകൃത്യം ചെയ്യുന്നതെന്തിന്?” ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് ഉണ്ടായ സംഭാഷണമെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ദാവീദിനെ കൂട്ടിക്കൊണ്ട് ശൗലിന്റെ അടുത്തുവന്നു. ദാവീദ് മുമ്പിലത്തെപ്പോലെ ശൗലിന്റെ സന്നിധിയിൽ കഴിയുകയും ചെയ്തു. വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരുമായി കഠിനമായി പൊരുതി. അവർ ദാവീദിന്റെ മുമ്പിൽനിന്ന് തോറ്റോടി. ഒരിക്കൽ കൈയിൽ കുന്തവുമായി ശൗൽ തന്റെ അരമനയിൽ ഇരിക്കുമ്പോൾ യഹോവയിൽനിന്നുള്ള ദുരാത്മാവു ശൗലിന്റെമേൽ വന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തെ ചുമരോടുചേർത്തു കുന്തംകൊണ്ടു തറയ്ക്കാൻ ശൗൽ ശ്രമിച്ചു. അയാൾ കുന്തം പ്രയോഗിക്കവേ ദാവീദ് ഒഴിഞ്ഞുകളഞ്ഞു. കുന്തം ചുമരിൽ തറഞ്ഞുകയറി. അന്നുരാത്രി ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്തു.

പങ്ക് വെക്കു
1 ശമൂവേൽ 19 വായിക്കുക