1 ശമൂവേൽ 11:1-15
1 ശമൂവേൽ 11:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികൾ ഒക്കെയും നാഹാശിനോട്: ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. അമ്മോന്യനായ നാഹാശ് അവരോട്: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു. യാബേശിലെ മൂപ്പന്മാർ അവനോട്: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു. ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്ന് ആ വർത്തമാനം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു. അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു. ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. അവൻ ഒരേർ കാളയെ പിടിച്ച് കഷണംകഷണമായി ഖണ്ഡിച്ച് ദൂതന്മാരുടെ കൈയിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു; ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു. അവൻ ബേസെക്കിൽവച്ച് അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു. വന്ന ദൂതന്മാരോട് അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു. പിറ്റന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി. അനന്തരം ജനം ശമൂവേലിനോട്: ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞത് ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു. അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ ശമൂവേൽ ജനത്തോട്: വരുവിൻ; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ച് രാജത്വം പുതുക്കുക എന്നു പറഞ്ഞു. അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
1 ശമൂവേൽ 11:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അമ്മോൻരാജാവായ നാഹാശ് ചെന്നു യാബേശ്-ഗിലെയാദിനെതിരെ പാളയമടിച്ചു. യാബേശ്നിവാസികൾ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക; ഞങ്ങൾ അങ്ങേക്ക് വിധേയരായിരുന്നുകൊള്ളാം. അപ്പോൾ അമ്മോന്യനായ നാഹാശ് അവരോടു പറഞ്ഞു: “ഞാൻ നിങ്ങളിൽ ഓരോരുത്തന്റെയും വലതുകണ്ണ് ചൂഴ്ന്നെടുക്കും; അങ്ങനെ ഞാൻ ഇസ്രായേലിനു മുഴുവൻ അപമാനം വരുത്തും. ഈ വ്യവസ്ഥയിൽ നിങ്ങളുമായി ഉടമ്പടി ചെയ്യാം.” യാബേശിലെ നേതാക്കന്മാർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ എല്ലാ ഭാഗത്തും ദൂതന്മാരെ അയയ്‍ക്കുന്നതിനു ഞങ്ങൾക്കു ഏഴു ദിവസത്തെ സമയം അനുവദിക്കണം; ആരും ഞങ്ങളെ രക്ഷിക്കാനില്ലെങ്കിൽ ഞങ്ങൾ അങ്ങേക്കു കീഴ്പെട്ടുകൊള്ളാം.” ദൂതന്മാർ, ശൗൽ പാർത്തിരുന്ന ഗിബെയായിലെത്തി വിവരം അറിയിച്ചപ്പോൾ ജനം ഉറക്കെ കരഞ്ഞു. അപ്പോൾ ശൗൽ വയലിൽനിന്നു കാളകളെയും കൊണ്ടുവരികയായിരുന്നു; ജനം വിലപിക്കത്തക്കവിധം എന്തു സംഭവിച്ചു എന്ന് അവൻ ചോദിച്ചു; യാബേശിൽനിന്നു വന്ന ദൂതന്മാർ അറിയിച്ച വിവരം അവർ അയാളോടു പറഞ്ഞു. ഈ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് ശക്തമായി ശൗലിൽ വന്നു. അയാൾ കോപം കൊണ്ടു ജ്വലിച്ചു; ശൗൽ രണ്ടു കാളകളെ വെട്ടിനുറുക്കി, ദൂതന്മാർവശം ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ വരാത്തവൻ ആരുതന്നെ ആയിരുന്നാലും അവന്റെ കാളകളോടും ഇങ്ങനെതന്നെ ചെയ്യുമെന്നു പറഞ്ഞയച്ചു. ജനം സർവേശ്വരനെ ഭയപ്പെട്ടു; അവർ ഏകമനസ്കരായി പുറപ്പെട്ടു. ശൗൽ അവരെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടി; അവരുടെ എണ്ണമെടുത്തു. മൂന്നു ലക്ഷം പേർ ഇസ്രായേലിൽനിന്നും മുപ്പതിനായിരം പേർ യെഹൂദ്യയിൽനിന്നും ഉണ്ടായിരുന്നു. അവർ യാബേശ്-ഗിലെയാദിൽനിന്നും വന്ന ദൂതന്മാരോടു പറഞ്ഞു: “നാളെ ഉച്ചയ്‍ക്കു മുമ്പ് നിങ്ങളെല്ലാം വിമോചിതരാകും” എന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബേശ്നിവാസികൾ അതു കേട്ടപ്പോൾ സന്തോഷിച്ചു. അവർ നാഹാശിനോടു: “നാളെ ഞങ്ങൾ നിങ്ങൾക്കു കീഴ്പെട്ടുകൊള്ളാം; താങ്കൾ യഥേഷ്ടം ഞങ്ങളോടു പ്രവർത്തിച്ചുകൊള്ളുക.” അടുത്ത പ്രഭാതത്തിൽ ശൗൽ തന്റെ കൂടെയുള്ള ജനത്തെ മൂന്നായി വിഭജിച്ചു; പ്രഭാതത്തിൽതന്നെ അവർ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറി അമ്മോന്യരെ ആക്രമിച്ചു. മധ്യാഹ്നംവരെ അവരെ സംഹരിച്ചു. ശേഷിച്ചവർ ചിതറി ഒറ്റപ്പെട്ടുപോയി. അപ്പോൾ ജനം ശമൂവേലിനോടു പറഞ്ഞു: “ശൗൽ ഞങ്ങളുടെ രാജാവാകുമോ എന്നു ചോദിച്ചവർ എവിടെ? അവരെ വിട്ടുതരിക; ഞങ്ങൾ അവരെ കൊന്നുകളയും.” എന്നാൽ ശൗൽ അവരോടു പറഞ്ഞു: “ഇന്ന് ആരെയും കൊല്ലരുത്; ഇന്നു സർവേശ്വരൻ ഇസ്രായേലിനെ രക്ഷിച്ച ദിവസമാണ്.” ശമൂവേൽ അവരോടു പറഞ്ഞു: “നമുക്കു ഗില്ഗാലിലേക്കു പോയി ശൗലിനെ ഒരിക്കൽകൂടി രാജാവായി പ്രഖ്യാപിക്കാം.” അങ്ങനെ അവരെല്ലാവരും ഗില്ഗാലിലേക്കു പോയി. അവിടെ സർവേശ്വരസന്നിധിയിൽവച്ചു ശൗലിനെ രാജാവാക്കി. അവർ സർവേശ്വരനു സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സമസ്ത ഇസ്രായേൽജനങ്ങളും അത്യധികം ആഹ്ലാദിച്ചു.
1 ശമൂവേൽ 11:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടിചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു. അമ്മോന്യനായ നാഹാശ് അവരോട്: “നിങ്ങളുടെ വലത്തെ കണ്ണുകൾ തുരന്നെടുക്കയും എല്ലാ യിസ്രായേൽ ജനങ്ങളെയും നിന്ദിക്കുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം” എന്നു പറഞ്ഞു. യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിന് ഞങ്ങൾക്ക് ഏഴു ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു. ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്നു ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു. അപ്പോൾ ശൗല്‍ കന്നുകാലികളെയും കൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. “ജനം കരയുവാൻ കാരണം എന്ത്?” എന്നു ശൗല്‍ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു. ശൗല്‍ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. അവൻ രണ്ടു കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തും കൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്‍റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്‍റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു. ശൗല്‍ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു. ദൂതന്മാരോടു ശൗല്‍: “നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ ഉച്ച ആകുമ്പോഴേക്ക് നിങ്ങൾക്ക് രക്ഷ ഉണ്ടാകും എന്നു പറവിൻ” എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. പിന്നെ യാബേശ്യർ നഹാശിനോട്: “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടംപോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു. പിറ്റെ ദിവസം ശൗല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു ഉച്ചവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി. അപ്പോൾ ജനം ശമൂവേലിനോടു: “ശൗല്‍ ഞങ്ങൾക്കു രാജാവായിരിക്കുമോ? എന്നു ചോദിച്ചത് ആർ? അവരെ ഏല്പിച്ചുതരണം; ഞങ്ങൾ അവരെ കൊന്നുകളയും” എന്നു പറഞ്ഞു. അതിന് ശൗല്‍: “ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. പിന്നെ ശമൂവേൽ ജനത്തോട്: “വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവച്ചു രാജത്വം പുതുക്കുക” എന്നു പറഞ്ഞു. അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
1 ശമൂവേൽ 11:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു. യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻതക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു. ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്നു ആ വർത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു. അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു. ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു. അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു. വന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു. പിറ്റെന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി. അനന്തരം ജനം ശമൂവേലിനോടു: ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു. അതിന്നു ശൗൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു. അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
1 ശമൂവേൽ 11:1-15 സമകാലിക മലയാളവിവർത്തനം (MCV)
അമ്മോന്യനായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശ് നഗരത്തെ ഉപരോധിച്ച്, ആക്രമിക്കാൻ തുനിഞ്ഞു. യാബേശ് നിവാസികൾ എല്ലാവരും അദ്ദേഹത്തോട്, “ഞങ്ങളുമായി സമാധാനയുടമ്പടി ചെയ്യണം; എന്നാൽ ഞങ്ങൾ അങ്ങേക്ക് കീഴടങ്ങിയിരുന്നുകൊള്ളാം” എന്നപേക്ഷിച്ചു. എന്നാൽ അമ്മോന്യനായ നാഹാശ് അവരോട്: “ഞാൻ നിങ്ങളിൽ ഓരോരുത്തരുടെയും വലതുകണ്ണ് ചൂഴ്‌ന്നെടുത്തുകളയും; അങ്ങനെ സമസ്തഇസ്രായേലിനും ഈ അപമാനം വരുത്തും. ഈ ഒരൊറ്റ വ്യവസ്ഥയിൽമാത്രം നിങ്ങളുമായി ഞാൻ സന്ധിചെയ്യാം” എന്നു മറുപടി നൽകി. അപ്പോൾ യാബേശിലെ നേതാക്കന്മാർ അദ്ദേഹത്തോട്: “ഞങ്ങൾക്ക് ഏഴുദിവസം അവധിതരണം! ഇസ്രായേലിലെല്ലായിടത്തും ഞങ്ങൾ സന്ദേശവാഹകരെ അയയ്ക്കട്ടെ! ഞങ്ങളെ രക്ഷിക്കാൻ ആരും വരുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങിക്കൊള്ളാം” എന്നു പറഞ്ഞു. സന്ദേശവാഹകർ ശൗലിന്റെ ഗിബെയയിൽവന്ന് നാഹാശ് വെച്ച വ്യവസ്ഥകൾ അവിടത്തെ ജനത്തെ അറിയിച്ചു. അപ്പോൾ അവരെല്ലാം ഉച്ചത്തിൽ കരഞ്ഞു. ആ സമയം ശൗൽ വയലിൽനിന്ന് തന്റെ കന്നുകാലികളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. “ജനത്തിന് എന്തുപറ്റി? അവർ കരയുന്നതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. യാബേശിലെ ആളുകൾ വന്നുപറഞ്ഞ സംഗതികളെല്ലാം അവർ ശൗലിനെ അറിയിച്ചു. അവരുടെ വാക്കുകൾ കേട്ടപ്പോൾ ദൈവാത്മാവ് ശക്തിയോടെ ശൗലിൽ വന്ന് ആവസിച്ചു; അദ്ദേഹം കോപംകൊണ്ടു ജ്വലിച്ചു. ശൗൽ ഒരു ജോടി കാളയെ പിടിച്ച് ഖണ്ഡംഖണ്ഡമായി നുറുക്കി; ആ കഷണങ്ങൾ സന്ദേശവാഹകർമുഖേന ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ വരാത്തവർ ആരുതന്നെയായാലും അവരുടെ കാളകളോടും ഇതുപോലെ ചെയ്യും” എന്നു പറയിച്ചു. അപ്പോൾ യഹോവയെപ്പറ്റിയുള്ള ഭയം ജനങ്ങളുടെമേൽ വീണു. അവർ തിരിഞ്ഞ് ഏകമനസ്സോടെ പുറപ്പെട്ടു. ശൗൽ പോരാളികളെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടിയപ്പോൾ ഇസ്രായേൽജനം മൂന്നുലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും എന്നുകണ്ടു. ഗിബെയയിലേക്കു വന്നിരുന്ന സന്ദേശവാഹകരോട് അവർ: “ ‘നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു വിടുതൽ ഉണ്ടാകും,’ എന്ന് ഗിലെയാദിലെ യാബേശ് നിവാസികളോടു ചെന്നു പറയുക” എന്നു പറഞ്ഞയച്ചു. സന്ദേശവാഹകർ വന്ന് യാബേശ് നിവാസികളെ ഇക്കാര്യം അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളോടു ചെയ്യുക,” എന്ന് അവർ അമ്മോന്യർക്കു സന്ദേശം പറഞ്ഞയച്ചു. പിറ്റേന്നു ശൗൽ തന്റെ പടയാളികളെ മൂന്നുകൂട്ടമായി വിഭജിച്ചു. പ്രഭാതയാമത്തിൽ അവർ അമ്മോന്യരുടെ പാളയത്തിന്റെ നടുവിലേക്ക് ഇരച്ചുകയറി വെയിൽ മൂക്കുംവരെ അവരെ സംഹരിച്ചു. ഈ സംഹാരത്തിൽനിന്ന് തെറ്റിയൊഴിഞ്ഞു രക്ഷപ്പെട്ടവർ ചിതറിപ്പോയി; തന്മൂലം അവരിൽ രണ്ടുപേർക്ക് ഒരുമിച്ചുനിൽക്കാൻ സാധിച്ചില്ല. ഇതിനുശേഷം ജനം ശമുവേലിനോട്: “ ‘ശൗൽ ഞങ്ങളെ ഭരിക്കുമോ,’ എന്നു ചോദിച്ചവർ ആരാണ്? അവരെ ഞങ്ങളുടെപക്കൽ ഏൽപ്പിച്ചുതരിക! ഞങ്ങൾ അവരെ കൊന്നുകളയും!” എന്നു പറഞ്ഞു. എന്നാൽ ശൗൽ: “ഇന്നു യാതൊരുത്തനെയും വധിക്കാൻ പാടില്ല. കാരണം, യഹോവ ഇന്ന് ഇസ്രായേലിന് വിമോചനം നൽകിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ശമുവേൽ ജനത്തോട്: “വരിക, നമുക്കു ഗിൽഗാലിലേക്കു പോകാം. അവിടെവെച്ച് നമുക്ക് ശൗലിന്റെ രാജത്വം പുനഃസ്ഥാപിക്കാം” എന്നു പറഞ്ഞു. അങ്ങനെ ജനമെല്ലാം ഗിൽഗാലിൽ വന്നു. അവിടെ യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. അവിടെ അവർ യഹോവയുടെമുമ്പാകെ സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സകല ഇസ്രായേലും ഏറ്റവും ആനന്ദിച്ചു.