1 രാജാക്കന്മാർ 17:8-24

1 രാജാക്കന്മാർ 17:8-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഉള്ള ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിനു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെവെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു. അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവുംകൂടെ നിന്റെ കൈയിൽ കൊണ്ടുപോരേണമേ എന്ന് അവൻ അവളോടു വിളിച്ചുപറഞ്ഞു. അതിന് അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു. ഏലീയാവ് അവളോട്: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അവൾ ചെന്ന് ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തി കഴിച്ചു. യഹോവ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല. അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി. അപ്പോൾ അവൾ ഏലീയാവോട്: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പാപം ഓർപ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത് എന്നു പറഞ്ഞു. അവൻ അവളോട്: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്റെ കട്ടിലിന്മേൽ കിടത്തി. അവൻ യഹോവയോട്: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നു പാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്ക് അനർഥം വരുത്തിയോ എന്നു പ്രാർഥിച്ചുപറഞ്ഞു. പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർഥിച്ചു. യഹോവ ഏലീയാവിന്റെ പ്രാർഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു. ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്റെ അമ്മയ്ക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്ന് ഏലീയാവ് പറഞ്ഞു. സ്ത്രീ ഏലീയാവോട്: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:8-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു: “നീ സീദോനു സമീപമുള്ള സാരെഫാത്തിൽ ചെന്ന് അവിടെ പാർക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്; അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കൽ എത്തിയപ്പോൾ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാൻ കുറച്ചു വെള്ളം തന്നാലും.” അവൾ വെള്ളം കൊണ്ടുവരാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.” അപ്പോൾ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: എന്റെ പക്കൽ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തിൽ ഒരു പിടി മാവും ഭരണിയിൽ അല്പം എണ്ണയും മാത്രമാണ്. ഞാൻ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങൾ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.” ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. സർവേശ്വരൻ ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ നിന്റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകുകയില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: ഏലിയാ പറഞ്ഞതുപോലെ അവൾ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാൾ ഭക്ഷണം കഴിച്ചു. സർവേശ്വരൻ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിധവയുടെ പുത്രൻ രോഗിയായി; രോഗം മൂർച്ഛിച്ച് ശ്വാസം നിലച്ചു. ഉടനെ അവൾ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്റെ പാപങ്ങൾ ഓർമിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്റെ അടുക്കൽ വന്നത്.” ഏലിയാ പറഞ്ഞു: “നിന്റെ മകനെ ഇങ്ങു തരിക.” പ്രവാചകൻ കുട്ടിയെ അവളുടെ മടിയിൽനിന്ന് എടുത്തു മാളികമുറിയിൽ അദ്ദേഹം പാർത്തിരുന്ന മുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി. പ്രവാചകൻ സർവേശ്വരനോടു പ്രാർഥിച്ചു: “എന്റെ ദൈവമായ സർവേശ്വരാ, എനിക്കു പാർക്കാൻ ഇടംതന്ന ഈ വിധവയുടെ മകന്റെ ജീവനെ എടുത്ത് അവിടുന്ന് ഇവൾക്ക് അനർഥം വരുത്തുകയാണോ?” പിന്നീട് അദ്ദേഹം ബാലന്റെമേൽ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാർഥിച്ചു. എന്റെ ദൈവമായ സർവേശ്വരാ, ഈ കുട്ടിയുടെ ജീവൻ മടക്കിവരുത്തണമേ.” സർവേശ്വരൻ ഏലിയായുടെ പ്രാർഥന കേട്ടു; കുട്ടിക്കു പ്രാണൻ തിരിച്ചുകിട്ടി; അവൻ ജീവിച്ചു. ഏലിയാ കുട്ടിയെ മാളികമുറിയിൽനിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയിൽ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു.” അവൾ ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷൻ തന്നെ; അങ്ങയിലൂടെ സർവേശ്വരൻ സംസാരിക്കുന്നുവെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.”

1 രാജാക്കന്മാർ 17:8-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായത്: നീ എഴുന്നേറ്റു സീദോനിലെ സാരെഫാത്തിൽ ചെന്നു അവിടെ താമസിക്കുക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിനു പോയി. അവൻ പട്ടണവാതില്‍ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളോട് “എനിക്കു കുടിക്കുവാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ” എന്നു പറഞ്ഞു. അവൾ കൊണ്ടുവരുവാനായി പോകുമ്പോൾ, “ഒരു കഷണം അപ്പവുംകൂടെ നിന്‍റെ കയ്യിൽ കൊണ്ടുവരേണമേ” എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു. അതിന് അവൾ: “നിന്‍റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും എന്‍റെ മകനും വേണ്ടി ഭക്ഷണം പാകംചെയ്ത് ഞങ്ങൾ തിന്നശേഷം ഭക്ഷണമില്ലാതെ മരിപ്പാനിരിക്കയാകുന്നു” എന്നു പറഞ്ഞു. ഏലീയാവ് അവളോട്: “ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്‍റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക. ‘യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവ് തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല’ എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. അവൾ ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു. യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവ് തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല. അനന്തരം വീട്ടുടമസ്ഥയായ സ്ത്രീയുടെ മകൻ രോഗിയായി; രോഗം ഗുരുതരമായി തീർന്നിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി. അപ്പോൾ അവൾ ഏലീയാവോട്: “അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്‍റെ പാപം ഓർപ്പിക്കേണ്ടതിനും എന്‍റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്‍റെ അടുക്കൽ വന്നത്?” എന്നു ചോദിച്ചു അവൻ അവളോട്: “നിന്‍റെ മകനെ ഇങ്ങു തരിക” എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്‍റെ കട്ടിലിന്മേൽ കിടത്തി. അവൻ യഹോവയോട്: “എന്‍റെ ദൈവമായ യഹോവേ, ഞാൻ പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്ക് അനർത്ഥം വരുത്തിയോ?” എന്നു പ്രാർത്ഥിച്ചുപറഞ്ഞു. പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു, “എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ” എന്നു യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ഏലീയാവിന്‍റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു. ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്‍റെ അമ്മയ്ക്കു കൊടുത്തു: “ഇതാ, നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു ഏലീയാവ് പറഞ്ഞു. സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:8-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതില്ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു. അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവുംകൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു. അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു. ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു. യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല. അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനംപിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി. അപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു. അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി. അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നുപാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ എന്നു പ്രാർത്ഥിച്ചുപറഞ്ഞു. പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു. സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 17:8-24 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ, യഹോവയുടെ അരുളപ്പാട് അദ്ദേഹത്തിനുണ്ടായി: “സീദോനിലെ സാരെഫാത്തിലേക്കു ചെന്ന് അവിടെ താമസിക്കുക. ആ സ്ഥലത്ത് നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കൽപ്പിച്ചിട്ടുണ്ട്.” അതുകൊണ്ട്, അദ്ദേഹം സാരെഫാത്തിലേക്കു പോയി. പട്ടണവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. “എനിക്ക് കുടിക്കാൻ അൽപ്പം വെള്ളം ഒരു പാത്രത്തിൽ കൊണ്ടുവരുമോ?” എന്ന് ഏലിയാവ് അവളോടു വിളിച്ചുചോദിച്ചു. അവൾ വെള്ളമെടുക്കാനായി പോയപ്പോൾ: “ദയവായി ഒരു കഷണം അപ്പവുംകൂടി എനിക്കു കൊണ്ടുവരണമേ!” എന്നു പറഞ്ഞു. അവൾ മറുപടി പറഞ്ഞു: “അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെപക്കൽ ഭരണിയിൽ ഒരുപിടി മാവും ഒരു കുപ്പിയിൽ അൽപ്പം എണ്ണയുമല്ലാതെ പാകമാക്കിയ അപ്പം ഒന്നുമില്ല. അത്, എനിക്കും എന്റെ മകനുംവേണ്ടി വീട്ടിൽ പാകംചെയ്യാൻ ഞാൻ കുറച്ചു വിറകു പെറുക്കുകയാണ്. അതു കഴിച്ചശേഷം ഞങ്ങൾ മരിക്കാൻ ഒരുങ്ങുകയാണ്.” ഏലിയാവ് അവളോട്: “പേടിക്കേണ്ടാ; വീട്ടിൽപോയി ഞാൻ പറഞ്ഞതുപോലെ ചെയ്യുക. ആദ്യം അതിൽനിന്നും ഒരു ചെറിയ അപ്പം എനിക്കുവേണ്ടി ഉണ്ടാക്കി കൊണ്ടുവരിക. പിന്നെ, നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. ‘യഹോവ ഭൂതലത്തിൽ മഴ പെയ്യിക്കുന്ന ദിവസംവരെ ഭരണിയിലെ മാവു തീരുകയില്ല; കുപ്പിയിലെ എണ്ണ വറ്റിപ്പോകുകയുമില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. ആ വിധവ പോയി ഏലിയാവു നിർദേശിച്ചതുപോലെ ചെയ്തു. അങ്ങനെ, ഏലിയാവും ആ വിധവയും അവളുടെ കുടുംബവും അനേകനാൾ ഭക്ഷണം കഴിച്ചുപോന്നു. യഹോവ ഏലിയാവിലൂടെ അരുളിച്ചെയ്ത വചനപ്രകാരം വിധവയുടെ മാവുഭരണി ശൂന്യമായില്ല, എണ്ണക്കുപ്പി വറ്റിയതുമില്ല. ചില നാളുകൾക്കുശേഷം, ആ വീട്ടുടമസ്ഥയായ വിധവയുടെ മകൻ രോഗിയായിത്തീർന്നു. അവന്റെ രോഗം മൂർച്ഛിച്ച് ഒടുവിൽ ശ്വാസം നിലച്ചുപോയി. അവൾ ഏലിയാവിനോട്: “അല്ലയോ, ദൈവപുരുഷാ! അങ്ങേക്കെന്താണ് എന്നോട് ഇത്രവിരോധം? എന്റെ പാപങ്ങൾ ഓർമിപ്പിക്കുന്നതിനും അങ്ങനെ എന്റെ മകനെ മരണത്തിന് ഏൽപ്പിക്കുന്നതിനുമാണോ അങ്ങ് ഇവിടെ വന്നിരിക്കുന്നത്?” എന്നു ചോദിച്ചു. “നിന്റെ മകനെ ഇങ്ങു തരിക,” എന്ന് ഏലിയാവ് അവളോടു പ്രതിവചിച്ചു. അദ്ദേഹം അവളുടെ കൈയിൽനിന്നു ബാലനെ ഏറ്റുവാങ്ങി താൻ താമസിച്ചിരുന്ന, മുകളിലത്തെ നിലയിലെ മുറിയിൽ കൊണ്ടുപോയി തന്റെ കിടക്കയിൽ കിടത്തി. അതിനുശേഷം, അദ്ദേഹം യഹോവയോടു പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ! ഞാൻ പ്രവാസിയായി പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകന്റെ ജീവൻ അപഹരിച്ചുപോലും അങ്ങ് ഈ സ്ത്രീയുടെമേൽ അനർഥം വരുത്തുന്നോ?” തുടർന്ന് അദ്ദേഹം മൂന്നുപ്രാവശ്യം കുട്ടിയുടെമേൽ കമിഴ്ന്നുകിടന്നു; പിന്നെ, യഹോവയോട്: “എന്റെ ദൈവമായ യഹോവേ! ഈ ബാലന്റെ ജീവൻ അവന്റെമേൽ തിരികെ വരുത്തണമേ!” എന്ന് ഉച്ചത്തിൽ പ്രാർഥിച്ചു. യഹോവ ഏലിയാവിന്റെ പ്രാർഥന ചെവിക്കൊണ്ടു; ബാലന്റെ ജീവൻ അവനിൽ തിരികെവന്നു; അവൻ പുനരുജ്ജീവിച്ചു. ഏലിയാവു ബാലനെ ആ വീടിന്റെ താഴത്തെ നിലയിലേക്കു കൊണ്ടുവന്നു. “നോക്കൂ, ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു!” എന്നു പറഞ്ഞ്, അദ്ദേഹം ബാലനെ അവന്റെ അമ്മയെ ഏൽപ്പിച്ചു. അപ്പോൾ, ആ സ്ത്രീ ഏലിയാവിനോട്: “അങ്ങ് ഒരു ദൈവപുരുഷനെന്നും അങ്ങയുടെ വായിൽനിന്നു പുറപ്പെടുന്ന യഹോവയുടെ വചനം സത്യമെന്നും ഇപ്പോൾ ഞാൻ ഇതിനാൽ അറിയുന്നു” എന്നു പറഞ്ഞു.