യെശയ്യാവ് 2:5-22

യെശയ്യാവ് 2:5-22 MCV

യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം. അങ്ങ് അവിടത്തെ ജനമായ യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു. അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല. അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ. അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; എല്ലാവരും കുനിക്കപ്പെടും; അങ്ങ് അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക. അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും. സൈന്യങ്ങളുടെ യഹോവ ഗർവവും ഉന്നതഭാവവും നിഗളവുമുള്ള എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. അവരെല്ലാവരും താഴ്ത്തപ്പെടും. ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും ഉറപ്പുള്ള എല്ലാ മതിലിന്റെമേലും തർശീശിലെ എല്ലാ കപ്പലുകളുടെമേലും പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും. മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും; ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും, വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും. ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും മണ്ണിലെ കുഴികളിലേക്കും കടക്കും. തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ സ്വർണവും വെള്ളിയുംകൊണ്ടുള്ള ബിംബങ്ങളെ മനുഷ്യർ ആ ദിവസത്തിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ, അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും. കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, അവരുടെ ജീവശ്വാസം കേവലം നാസാദ്വാരങ്ങളിലല്ലോ. അവരെ എന്തിനു വിലമതിക്കണം?