സഭാപ്രസംഗി 4:6-12

സഭാപ്രസംഗി 4:6-12 MCV

കാറ്റിനുപിന്നാലെ ഓടി ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്. സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു: ഏകാകിയായ ഒരു പുരുഷൻ, അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല. “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു, “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?” ഇതും അർഥശൂന്യം— ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ! ഒരാളെക്കാൾ ഇരുവർ നല്ലത്, കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും: അവരിലൊരാൾ വീണുപോയാൽ, ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും. ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ. അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും. എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ? ഒരാൾ ആക്രമിക്കപ്പെട്ടാൽ ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം. മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.