2 ശമുവേൽ 9:1-7

2 ശമുവേൽ 9:1-7 MCV

ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു. “അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു. “യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു. “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു. “ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു. അപ്പോൾ ദാവീദ് രാജാവ് ആളയച്ച് ലോ-ദേബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്നും അയാളെ വരുത്തി. ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി. “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു. ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.