1 ശമുവേൽ 30:7-20

1 ശമുവേൽ 30:7-20 MCV

പിന്നെ ദാവീദ് അഹീമെലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്, “ഏഫോദു കൊണ്ടുവരിക” എന്ന് ആജ്ഞാപിച്ചു. അബ്യാഥാർ അത് അദ്ദേഹത്തിന്റെമുമ്പിൽ കൊണ്ടുചെന്നു. അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ സമൂഹത്തെ പിൻതുടരണമോ? എനിക്കവരെ പിടികൂടാൻ സാധിക്കുമോ?” എന്നു ആലോചന ചോദിച്ചു. “പിൻതുടരുക. നീ തീർച്ചയായും അവരെ പിടികൂടും; സകലരെയും വിമോചിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്യും,” എന്ന് യഹോവ ഉത്തരംനൽകി. ദാവീദും കൂടെയുള്ള ആ അറുനൂറുപേരും ബസോർ മലയിടുക്കിലെത്തി. അവിടെ ചിലർ പിന്നിലായിപ്പോയി. കാരണം ഇരുനൂറുപേർ ആ മലയിടുക്കു താണ്ടാൻ കഴിയാത്തവിധം പരിക്ഷീണരായിത്തീർന്നിരുന്നു. എന്നാൽ ദാവീദും ബാക്കി നാനൂറുപേരും പിൻതുടർന്നു. അവർ വയലിൽ ഒരു ഈജിപ്റ്റുകാരനെ കണ്ടെത്തി. അവർ അയാളെ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നു. അവർ അയാൾക്ക് കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ ഭക്ഷണവും, ഒരു കഷണം അത്തിപ്പഴക്കട്ടയും രണ്ട് ഉണക്കമുന്തിരിയടയും കൊടുത്തു. അതു തിന്നപ്പോൾ അയാൾക്ക് ജീവൻ വീണ്ടുകിട്ടി; മൂന്നുരാവും മൂന്നുപകലും അയാൾ യാതൊന്നും തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. ദാവീദ് അയാളോടു ചോദിച്ചു: “നീ ആരുടെ ആളാണ്? എവിടെനിന്നു വരുന്നു?” അയാൾ പറഞ്ഞു: “ഞാനൊരു ഈജിപ്റ്റുകാരനാണ്; ഒരു അമാലേക്യന്റെ അടിമ. മൂന്നുദിവസംമുമ്പ് ഞാൻ രോഗിയായിത്തീർന്നപ്പോൾ എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ കെരീത്യരുടെ തെക്കേദേശവും യെഹൂദ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളും കാലേബിന്റെ തെക്കേനാടും ആക്രമിച്ചു കൊള്ളചെയ്തു. സിക്ലാഗ് ഞങ്ങൾ ചുട്ടുകരിച്ചു.” ദാവീദ് അയാളോട്: “ഈ കൊള്ളസംഘത്തിന്റെ അടുത്തേക്കു ഞങ്ങൾക്കു നീ വഴികാട്ടിത്തരുമോ?” എന്നു ചോദിച്ചു. “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന്റെ പക്കൽ എന്നെ ഏൽപ്പിച്ചുകൊടുക്കുകയില്ലെന്നും ദൈവമുമ്പാകെ ശപഥംചെയ്താലും! എങ്കിൽ ഞാൻ നിങ്ങളെ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകാം,” എന്ന് അയാൾ പറഞ്ഞു. അയാൾ ദാവീദിനെ അവിടേക്കു നയിച്ചു. അവരോ, ഫെലിസ്ത്യനാടുകളിൽനിന്നും യെഹൂദ്യയിൽനിന്നും അപഹരിച്ചു കൊണ്ടുപോരുന്ന വലിയ കൊള്ളമുതൽകൊണ്ട്, തിന്നും കുടിച്ചും ബഹളംവെച്ച് ആ പ്രദേശമാകെ ചിതറി താമസിച്ചിരുന്നു. ദാവീദ് അന്നുസന്ധ്യമുതൽ പിറ്റേദിവസം വൈകുന്നേരംവരെ അവരോടു പൊരുതി. ഒട്ടകപ്പുറത്തേറി പലായനംചെയ്ത നാനൂറു യുവാക്കളല്ലാതെ, അവരിൽ ആരും ജീവനോടെ ശേഷിച്ചില്ല. തന്റെ രണ്ടു ഭാര്യമാരുൾപ്പെടെ അമാലേക്യർ അപഹരിച്ചുകൊണ്ടുപോയ സകലതും ദാവീദ് വീണ്ടെടുത്തു. ബാലനോ വൃദ്ധനോ ആൺകുട്ടിയോ പെൺകുട്ടിയോ കൊള്ളമുതലോ അവർ കൊണ്ടുപോയിരുന്നതിൽ യാതൊന്നും കിട്ടാതെപോയില്ല. എല്ലാം ദാവീദ് തിരികെ കൊണ്ടുവന്നു. അവരുടെ ആടുമാടുകളെയും അദ്ദേഹം അപഹരിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ മറ്റു കാലിക്കൂട്ടങ്ങളോടൊപ്പം അവയെയും തെളിച്ചുകൊണ്ട് മുമ്പേപോയി. “ഇതു ദാവീദിന്റെ കൊള്ള,” എന്ന് അവർ പറഞ്ഞു.