സെഖ. 4:1-10

സെഖ. 4:1-10 IRVMAL

എന്നോട് സംസാരിക്കുന്ന ദൂതൻ പിന്നെയും വന്ന്, ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി: “നീ എന്ത് കാണുന്നു?” എന്ന് എന്നോട് ചോദിച്ചതിന് ഞാൻ: “മുഴുവനും പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടും അതിന്‍റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്‍റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും അതിനരികിൽ കുടത്തിന്‍റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു” എന്നു പറഞ്ഞു. എന്നോട് സംസാരിക്കുന്ന ദൂതനോട് ഞാൻ: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ചോദിച്ചു. എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു. അവൻ എന്നോട് ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” “സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന് ‘കൃപ, കൃപ’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും.” യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “സെരുബ്ബാബേലിന്‍റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്‍റെ കൈ തന്നെ അത് തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും. “അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്‍റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.”