സങ്കീ. 90:1-14

സങ്കീ. 90:1-14 IRVMAL

കർത്താവേ, അവിടുന്ന് തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിനും അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു. ആയിരം വര്‍ഷം അവിടുത്തെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു. അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അത് രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു. ഞങ്ങൾ അങ്ങേയുടെ കോപത്താൽ ക്ഷയിച്ചും അങ്ങേയുടെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു. അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങേയുടെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങേയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു. ഞങ്ങളുടെ നാളുകൾ എല്ലാം അങ്ങേയുടെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപത് വര്‍ഷം; ഏറെ ആയാൽ എൺപത്; അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു. അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ കോപത്തിന്‍റെ ശക്തിയെയും അങ്ങേയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്‍? ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോട് സഹതാപം തോന്നേണമേ. കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.