സങ്കീ. 25:1-15

സങ്കീ. 25:1-15 IRVMAL

യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ. അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ; അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ! അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ; അവിടുന്ന് എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ. എന്‍റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, അങ്ങേയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കേണമേ. യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. യഹോവേ, എന്‍റെ അകൃത്യം വലിയത്; തിരുനാമംനിമിത്തം അത് ക്ഷമിക്കേണമേ. യഹോവാഭക്തനായ പുരുഷൻ ആര്‍? അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും. അവൻ മനോസുഖത്തോടെ വസിക്കും; അവന്‍റെ സന്തതി ദേശം അവകാശമാക്കും. യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.