ക്രിസ്തുയേശുവിൻ്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്നു ഞാൻ ഉറച്ച്, ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം, നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്, നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്‍റെ ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു. എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും, കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്‍റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. ക്രിസ്തുയേശുവിൻ്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട് ക്രിസ്തുവിന്‍റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്, ദൈവത്തിന്‍റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്നു നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു. അതുകൊണ്ട് എന്‍റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്‍റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യംപൂണ്ട് ദൈവത്തിന്‍റെ വചനം ഭയംകൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു. ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്; ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു. എന്നാൽ മറ്റവരോ, എന്‍റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്നു ഞാൻ അറിയുന്നു. ഒന്നിലും ഞാൻ ലജ്ജിച്ചുപോകയില്ല എന്നത് എന്‍റെ ദൃഢമായ പ്രതീക്ഷയും പ്രത്യാശയും ആകുന്നു. എന്നാൽ എപ്പോഴും എന്നപോലെ ഇപ്പോഴും പൂർണ്ണ ധൈര്യത്തോടുകൂടെ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ ക്രിസ്തു എന്‍റെ ശരീരത്തിൽ മഹിമപ്പെടും.
ഫിലി. 1 വായിക്കുക
കേൾക്കുക ഫിലി. 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഫിലി. 1:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ