ലേവ്യ. 26:1-20

ലേവ്യ. 26:1-20 IRVMAL

“വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിക്കുവാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്‍റെ ശബ്ബത്തുകൾ ആചരിക്കുകയും എന്‍റെ വിശുദ്ധമന്ദിരം ബഹുമാനിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു. “എന്‍റെ ചട്ടം ആചരിച്ച് എന്‍റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ ഞാൻ തക്കസമയത്ത് നിങ്ങൾക്ക് മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും. നിങ്ങളുടെ കറ്റമെതിക്കൽ മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതയ്ക്കുന്നകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി നിത്യവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും. “ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്ന് ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കുകയുമില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. “ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്‍റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കുകയും പുതിയതിൻ്റെ നിമിത്തം പഴയത് പുറത്ത് ഇറക്കുകയും ചെയ്യും. ഞാൻ എന്‍റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്‍റെ ഉള്ളം നിങ്ങളെ വെറുക്കുകയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവും ആയിരിക്കും. നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിക്കുവാൻ അവരുടെ ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവർന്നു നടക്കുമാറാക്കിയിരിക്കുന്നു. “എന്നാൽ നിങ്ങൾ എന്‍റെ വാക്ക് കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും എന്‍റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്‍റെ വിധികളെ വെറുത്തു നിങ്ങൾ എന്‍റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്‍റെ നിയമം ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അത് ഭക്ഷിക്കും. ഞാൻ നിങ്ങളുടെനേരെ ദൃഷ്ടിവക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും. ഇതെല്ലാം ആയിട്ടും നിങ്ങൾ എന്‍റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. ഞാൻ നിങ്ങളുടെ ബലത്തിലുള്ള അഹങ്കാരം തകർക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും. നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.