യോശുവ 10:28-39

യോശുവ 10:28-39 IRVMAL

അന്ന് യോശുവ മക്കേദ പിടിച്ച് വാളിനാൽ അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരിഹോരാജാവിനോട് ചെയ്തതുപോലെ തന്നെ മക്കേദാരാജാവിനോടും ചെയ്തു. യോശുവയും യിസ്രായേൽ ജനവും മക്കേദായിൽനിന്ന് ലിബ്നയ്ക്ക് ചെന്നു അതിനോട് യുദ്ധംചെയ്തു. യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്‍റെ കയ്യിൽ ഏല്പിച്ചു; അവർ അതിലുള്ള എല്ലാവരെയും സംഹരിച്ചു; ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരിഹോരാജാവിനോട് ചെയ്തതുപോലെ അവർ അവിടുത്തെ രാജാവിനോടും ചെയ്തു. യോശുവയും യിസ്രായേൽ ജനവും ലിബ്നയിൽ നിന്ന് ലാഖീശിലേക്ക് ചെന്നു പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു. യഹോവ ലാഖീശിനെ യിസ്രായേലിന്‍റെ കയ്യിൽ ഏല്പിച്ചു. അവർ അതിനെ രണ്ടാംദിവസം പിടിച്ചു; ലിബ്നയോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു. അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കുവാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്‍റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു. യോശുവയും യിസ്രായേൽ ജനവും ലാഖീശിൽനിന്ന് എഗ്ലോനിലേക്ക് ചെന്നു പാളയമിറങ്ങി അതിനോട് യുദ്ധംചെയ്തു, അവർ അന്ന് തന്നെ അതിനെ പിടിച്ചു. വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും അന്ന് നിർമ്മൂലമാക്കി. യോശുവയും യിസ്രായേൽ ജനവും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്ക് ചെന്നു യുദ്ധംചെയ്തു. അവർ അത് പിടിച്ച്, വാളിന്‍റെ വായ്ത്തലയാൽ അതിലെ രാജാവിനെയും എല്ലാ പട്ടണങ്ങളും അതിലുള്ള എല്ലാവരെയും സംഹരിച്ചു; എഗ്ലോനോട് ചെയ്തതുപോലെ അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി. പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്നു യുദ്ധംചെയ്തു. അവൻ അതിലെ രാജാവിനെയും അതിന്‍റെ എല്ലാ പട്ടണങ്ങളും പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതെ നിർമ്മൂലമാക്കി; അവൻ ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോട് ചെയ്തതുപോലെ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.