ഇയ്യോ. 24

24
ഭൂമിയിലെ അക്രമത്തെക്കുറിച്ച് ഇയ്യോബ് പരാതിപ്പെടുന്നു
1“സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും
അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
2ചിലർ അതിരുകളെ മാറ്റുന്നു;
ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.
3ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;
ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.
5മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു;
അവരുടെ മക്കൾക്കുള്ള ആഹാരം അവര്‍ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു.
6അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു;
ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.
8അവർ മലകളിൽ മഴ നനയുന്നു;
മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.
9“ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;
ചിലർ ദരിദ്രനോടു കുട്ടികളെ പണയം വാങ്ങുന്നു.
10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.
11ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;
മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.
12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;
ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല#24:12 ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല ദൈവം അകൃത്യം പ്രവര്‍ത്തിക്കുന്ന സമ്പന്നരെ കുറ്റപ്പെടുത്തുന്നില്ല
13“ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;
അതിന്‍റെ വഴികളെ അറിയുന്നില്ല;
അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല.
14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;
രാത്രിയിൽ കള്ളനായി നടക്കുന്നു.
15വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;
അവൻ മുഖം മറച്ചു നടക്കുന്നു.
“ഒരു കണ്ണും എന്നെ കാണുകയില്ല” എന്നു പറയുന്നു.
16ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു;
പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;
വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.
17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;
അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.
18“വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;
അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;
അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.
19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും
പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.
20അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;
കൃമി അവനെ തിന്നു രസിക്കും;
പിന്നെ ആരും അവനെ ഓർക്കുകയില്ല;
നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.
21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.
22“ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു;
ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;
എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.
24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;
അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;
കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.
25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും
എന്‍റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്‍?“

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഇയ്യോ. 24: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക