ന്യായാ. 4:1-10

ന്യായാ. 4:1-10 IRVMAL

ഏഹൂദിന്‍റെ മരണശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു. അപ്പോൾ ഹാസോർ ഭരിച്ചിരുന്ന കനാന്യരാജാവായ യാബീന് യഹോവ അവരെ വിറ്റുകളഞ്ഞു. അവന്‍റെ സൈന്യാധിപനായ സീസെര മറ്റ് ജനതകൾ പാർത്തിരുന്ന ഹരോശെത്ത് ഹഗോമയിൽ നിന്നുള്ളവൻ ആയിരുന്നു. യാബീന് തൊള്ളായിരം ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നു. അവൻ യിസ്രായേൽ മക്കളെ ഇരുപതു വർഷം അതികഠിനമായി കഷ്ടപ്പെടുത്തിയതിനാൽ അവർ യഹോവയോട് നിലവിളിച്ചു. ആ കാലത്ത് ലപ്പീദോത്തിന്‍റെ ഭാര്യ പ്രവാചകിയായ ദെബോരാ ആയിരുന്നു യിസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. അവൾ എഫ്രയീംപർവ്വതത്തിൽ രാമായ്ക്കും ബേഥേലിനും ഇടയിലുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴിൽ ഇരിക്കുന്നതും യിസ്രായേൽ മക്കൾ ന്യായവിസ്താരത്തിനായി അവളുടെ അടുക്കൽ ചെല്ലുന്നതും പതിവായിരുന്നു. അവൾ അബീനോവാമിന്‍റെ മകനായ ബാരാക്കിനെ നഫ്താലിയിലെ കാദേശിൽ നിന്ന് വിളിപ്പിച്ച് അവനോട്: “താബോർപർവ്വതത്തിൽ സൈന്യങ്ങളെ അണിനിരത്തുക; ആകയാൽ നീ പുറപ്പെട്ടു നഫ്താലിയുടെയും സെബൂലൂന്‍റെയും മക്കളിൽ പതിനായിരംപേരെ ചേർത്തുകൊള്ളുക. ഞാൻ യാബീന്‍റെ സൈന്യാധിപൻ സീസെരയെയും അവന്‍റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിനരികെ നിനക്കെതിരെ അണിനിരത്തും; അവനെ നിന്‍റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല” എന്നു പറഞ്ഞു. അതിന് അവൾ: “ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്‍റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കുകയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കേദെശിലേക്ക് പോയി. ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവന്‍റെ ആജ്ഞപ്രകാരം പതിനായിരം (10,000) പേർ കയറിച്ചെന്നു; ദെബോരയും കൂടെച്ചെന്നു.