യെശ. 51:1-16
യെശ. 51:1-16 IRVMAL
“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, എന്‍റെ വാക്കു കേൾക്കുവിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും. “എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; ഉപദേശം എങ്കൽനിന്ന് പുറപ്പെടും; ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, എന്‍റെ വാക്കു കേൾക്കുവിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കുകയും അരുത്. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും. “ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്‍? ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ തടവറയിൽ മരിക്കുകയില്ല; അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.”

