യെശ. 42:1-8

യെശ. 42:1-8 IRVMAL

“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തികളയുകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.” ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “കുരുട്ടുകണ്ണുകളെ തുറക്കുവാനും തടവുകാരെ തടവറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്‍റെ നിയമവും ജനതകളുടെ പ്രകാശവും ആക്കും. ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം; ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും എന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.