ഉല്പ. 32:1-11

ഉല്പ. 32:1-11 IRVMAL

യാക്കോബ് തന്‍റെ വഴിക്കുപോയി; ദൈവത്തിന്‍റെ ദൂതന്മാർ അവന്‍റെ എതിരെ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്‍റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു. അനന്തരം യാക്കോബ് ഏദോം നാടായ സേയീർദേശത്ത് തന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ തനിക്കുമുമ്പായി സന്ദേശവാഹകരെ അയച്ചു. അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്‍റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്‍റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാൻ്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു. എനിക്ക് കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്കു എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിക്കുവാൻ ഞാൻ ആളയക്കുന്നത്. ദൂതന്മാർ യാക്കോബിന്‍റെ അടുക്കൽ മടങ്ങിവന്നു: “ഞങ്ങൾ നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുകളുമായി നിന്നെ എതിരേൽക്കുവാൻ വരുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് ഏറ്റവും വ്യാകുലപ്പെട്ടു അസ്വസ്ഥനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. “ഏശാവ് ഒരു കൂട്ടത്തിന്‍റെ നേരെ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റെ കൂട്ടത്തിന് ഓടിപ്പോകാമല്ലോ” എന്നു പറഞ്ഞു. പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, ‘നിന്‍റെ ദേശത്തേക്കും നിന്‍റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോവുക; ഞാൻ നിനക്കു നന്മ ചെയ്യും’ എന്നു എന്നോട് അരുളിച്ചെയ്ത യഹോവേ, അടിയനോട് കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ ഒട്ടും യോഗ്യനല്ല; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ അമ്മമാരെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.

ഉല്പ. 32:1-11 - നുള്ള വീഡിയോ