ഉല്പ. 3:9-20

ഉല്പ. 3:9-20 IRVMAL

യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ?“ എന്നു ചോദിച്ചു. “തോട്ടത്തിൽ അവിടുത്തെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു” എന്നു അവൻ പറഞ്ഞു. “നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?“ എന്നു ദൈവം ചോദിച്ചു. അതിന് മനുഷ്യൻ: “എന്നോട് കൂടെ വസിക്കുവാൻ അങ്ങ് തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: “നീ എന്താണ് ഈ ചെയ്തത്? എന്നു ചോദിച്ചു. അതിന്: “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: “നീ ഇത് ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഇഴഞ്ഞ് നിന്‍റെ ജീവിതാവസാനത്തോളം നീ പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.” സ്ത്രീയോട് കല്പിച്ചത്: “ഞാൻ നിനക്കു ഗർഭധാരണ ക്ലേശം ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെ ആഗ്രഹം നിന്‍റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.” ആദാമിനോട് കല്പിച്ചതോ: “നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാലം മുഴുവൻ നീ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനം കഴിക്കും. മുള്ളും പറക്കാരയും അതിൽനിന്ന് മുളയ്ക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുംവരെ മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” ജീവനുള്ള എല്ലാവർക്കും മാതാവായതുകൊണ്ട് ആദാം തന്‍റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു.

ഉല്പ. 3:9-20 - നുള്ള വീഡിയോ