പുറ. 3:1-10

പുറ. 3:1-10 IRVMAL

മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോവിൻ്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ടു ചെന്നു. അങ്ങനെ ദൈവത്തിന്‍റെ പർവ്വതമായ ഹോരേബ് വരെ എത്തി. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിൻ്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു. “മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്നു ഞാൻ ചെന്നു നോക്കട്ടെ” എന്നു മോശെ പറഞ്ഞു. അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിൻ്റെ നടുവിൽനിന്ന്, അവനെ “മോശെ, മോശെ” എന്നു വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്നു പറഞ്ഞു. അപ്പോൾ ദൈവം: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്നു കല്പിച്ചു. “ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു” എന്നും അവിടുന്ന് അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി. യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “മിസ്രയീമിൽ താമസിക്കുന്ന എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽ മക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്‍റെ ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയയ്ക്കും.”

പുറ. 3:1-10 - നുള്ള വീഡിയോ