2 രാജാ. 20:1-7
2 രാജാ. 20:1-7 IRVMAL
ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽവന്ന് അവനോട്: “നിന്‍റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്‍റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: “അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ” എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു. എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകും മുമ്പേ അവനു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു; നിന്‍റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. ഞാൻ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു വര്‍ഷം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർ രാജാവിന്‍റെ കയ്യിൽനിന്നു വിടുവിക്കും. എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഈ നഗരം ഞാൻ കാത്തുരക്ഷിക്കും.” പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു ഹിസ്കീയാവിന്‍റെ പരുവിന്മേൽ ഇട്ടു; അവനു സൗഖ്യമായി.

