2 ദിന. 9:1-7

2 ദിന. 9:1-7 IRVMAL

ശെബാരാജ്ഞി ശലോമോന്‍റെ കീർത്തി കേട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്‍റെ അടുക്കൽ വന്നശേഷം തന്‍റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോടു സംസാരിച്ചു. അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; ഉത്തരം പറവാൻ കഴിയാതെ ഒന്നും ശലോമോനു കഠിനമായിരുന്നില്ല. ശെബാരാജ്ഞി ശലോമോന്‍റെ ജ്ഞാനവും അവൻ പണിത കൊട്ടാരവും അവന്‍റെ മേശയിലെ ഭക്ഷണവും അവന്‍റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്‍റെ പരിചാരകരുടെ ശുശ്രൂഷയും, പാനപാത്രവാഹകന്മാരെയും അവരുടെ വേഷവും, യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നെള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞത്: “നിന്‍റെ വചനങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്‍റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യംതന്നേ; ഞാൻ വന്ന് സ്വന്ത കണ്ണുകൊണ്ട് കാണും വരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്‍റെ ജ്ഞാനമാഹാത്മ്യത്തിന്‍റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു. നിന്‍റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്‍റെ മുമ്പിൽ എല്ലായ്‌പ്പോഴും നിന്ന് നിന്‍റെ ജ്ഞാനം കേൾക്കുന്ന ഈ നിന്‍റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.