1 ശമു. 23:13-29

1 ശമു. 23:13-29 IRVMAL

അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്‍റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്, അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്നു ശൗല്‍ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു. ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്‍റെ കയ്യിൽ ഏല്പിച്ചില്ല. തന്‍റെ ജീവനെ തേടി ശൗല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അപ്പോൾ ശൗലിന്‍റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി. യോനാഥാൻ അവനോട്: “ഭയപ്പെടേണ്ടാ, എന്‍റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ കഴിയുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്‍റെ അപ്പനായ ശൗല്‍ അറിയുന്നു” എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു. ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്കു പോകുകയും ചെയ്തു. അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്‍റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു. അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്‍റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ശൗല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.” അങ്ങനെ അവർ ശൗലിന് മുമ്പെ സീഫിലേയ്ക്ക് പോയി. എന്നാൽ ദാവീദും അവന്‍റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു. ശൗലും അവന്‍റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻ മരുഭൂമിയിലെ പാറക്കെട്ടിൽ ചെന്നു താമസിച്ചു. ശൗല്‍ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു. ശൗല്‍ പർവ്വതത്തിന്‍റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്‍റെ മറുവശത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൗലും പടജ്ജനവും ദാവീദിനെയും അവന്‍റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു. അപ്പോൾ ശൗലിന്‍റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ ശൗല്‍ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്നു താമസിച്ചു.