1 രാജാ. 3:3-10

1 രാജാ. 3:3-10 IRVMAL

ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്‍റെ അപ്പനായ ദാവീദിന്‍റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു; എങ്കിലും അവൻ പൂജാഗിരികളിൽവച്ച് യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തു. രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക” എന്നു ദൈവം അരുളിച്ചെയ്തു. അതിന് ശലോമോൻ മറുപടി പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങേയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്നുള്ളതുപോലെ അവന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. എന്‍റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്‍റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല. അങ്ങ് തിരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്‍റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങേയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?” ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി.