ഉത്തമഗീതം 3:6-11

ഉത്തമഗീതം 3:6-11 MALOVBSI

മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ? ശലോമോന്റെ പല്ലക്കു തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്. അവരെല്ലാവരും വാളെടുത്ത യുദ്ധസമർഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്കു വാൾ കെട്ടിയിരിക്കുന്നു. ശലോമോൻരാജാവ് ലെബാനോനിലെ മരംകൊണ്ടു തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി. അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് വിചിത്രഖചിതമായിരിക്കുന്നു. സീയോൻപുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന് ശലോമോൻരാജാവിനെ അവന്റെ കല്യാണദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാൺമിൻ.