രൂത്ത് 2:1-7

രൂത്ത് 2:1-7 MALOVBSI

നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവനു ബോവസ് എന്നു പേർ. എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: ഞാൻ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്ന് അവൾ അവളോടു പറഞ്ഞു. അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിനുള്ള വയലിൽ ആയിരുന്നു ചെന്നത്. അപ്പോൾ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവർ അവനോടും പറഞ്ഞു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്‍ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു.