സദൃശവാക്യങ്ങൾ 22:14-29

സദൃശവാക്യങ്ങൾ 22:14-29 MALOVBSI

പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും. ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും. ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക. അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവയൊക്കെയും ഉറച്ചിരിക്കുന്നതും മനോഹരം. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്നു നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു. നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന് നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ. എളിയവനോട് അവൻ എളിയവനാക കൊണ്ടു കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്. നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നത് എന്തിന്? നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത്. പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.