ഓബദ്യാവ് 1:15-21

ഓബദ്യാവ് 1:15-21 MALOVBSI

സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽതന്നെ മടങ്ങിവരും. നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽ വച്ചു കുടിച്ചതുപോലെ സകല ജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും. എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും. അന്നു യാക്കോബുഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിനു ശേഷിപ്പ് ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. തെക്കേ ദേശക്കാർ ഏശാവിന്റെ പർവതവും താഴ്‌വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും. ഈ കോട്ടയിൽനിന്നു പ്രവാസികളായിപോയ യിസ്രായേൽമക്കൾ സാരെഫാത്ത്‍വരെ കനാന്യർക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കേദേശത്തെ പട്ടണങ്ങളും കൈവശമാക്കും. ഏശാവിന്റെ പർവതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാർ സീയോൻപർവതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.