സംഖ്യാപുസ്തകം 27:1-11

സംഖ്യാപുസ്തകം 27:1-11 MALOVBSI

അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർ പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞത് എന്തെന്നാൽ: ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പനു മകൻ ഇല്ലായ്കകൊണ്ട് അവന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്ത്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വച്ചു. യഹോവ മോശെയോട് അരുളിച്ചെയ്തത്: സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം. അവനു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം. അവനു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം. അവന്റെ അപ്പനു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കേണം; അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.