നെഹെമ്യാവ് 6:1-15

നെഹെമ്യാവ് 6:1-15 MALOVBSI

എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗം കൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‍വാനായിരുന്നു അവർ നിരൂപിച്ചത്. ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിനു മിനക്കേടു വരുത്തുന്നത് എന്തിന് എന്നു പറയിച്ചു. അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധംതന്നെ മറുപടി പറഞ്ഞയച്ചു. സൻബല്ലത്ത് അങ്ങനെതന്നെ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കൽ അയച്ചു. അതിൽ എഴുതിയിരുന്നത്: നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവർക്കു രാജാവാകുവാൻ വിചാരിക്കുന്നു എന്നത്രേ വർത്തമാനം. യെഹൂദായിൽ ഒരു രാജാവ് ഉണ്ടെന്നു നിന്നെക്കുറിച്ച് യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ട്; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക. അതിനു ഞാൻ അവന്റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു. വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞ് അവരൊക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ, ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ. പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ട്; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു. അതിനു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷയ്ക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതുകൊണ്ട് അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളൂ എന്ന് എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവർ അവനു കൂലികൊടുത്തിരുന്നു. എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരെയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓർക്കേണമേ. ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിത് എലൂൽമാസം ഇരുപത്തിയഞ്ചാം തീയതി തീർത്തു.