പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻപോലും സമയം ഇല്ലായ്കകൊണ്ട് അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി. അവർ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പേ എത്തി. അവൻ പടകിൽനിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി. പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിനു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവർക്കു തിന്മാൻ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു. അവൻ അവരോട്: നിങ്ങൾക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു. താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാൻ നിർബന്ധിച്ചു. അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി.
മർക്കൊസ് 6 വായിക്കുക
കേൾക്കുക മർക്കൊസ് 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 6:30-46
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ