യോശുവ 22:9-31

യോശുവ 22:9-31 MALOVBSI

അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദുദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന് കനാൻദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു. അവർ കനാൻദേശത്തിലെ യോർദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാനു സമീപത്ത് ഒരു യാഗപീഠം, കാഴ്ചയ്ക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്ത് യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്ക് എതിരേ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു. യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിനു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി. യിസ്രായേൽമക്കൾ ഗിലെയാദ്‍ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന് ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരെയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു. അവർ ഗിലെയാദ്‍ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞതെന്തെന്നാൽ: യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്ന് യഹോവയോടു മത്സരിക്കേണ്ടതിന് ഒരു യാഗപീഠം പണിത് ഇന്ന് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്ത്? പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭയ്ക്ക് ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ. നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവൻ യിസ്രായേലിന്റെ സർവസഭയോടും കോപിപ്പാൻ സംഗതിയാകും. നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നു വരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിൻ; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിത് യഹോവയോടു മത്സരിക്കരുത്; ഞങ്ങളോടും മത്സരിക്കരുത്. സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സർവസഭയുടെയുംമേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്. അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്: സർവവല്ലഭനാകുന്ന ദൈവമായ യഹോവ, സർവവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ- അങ്ങനെയെങ്കിൽ ഇന്നു തന്നെ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെപോകട്ടെ- യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവതന്നെ ചോദിച്ചുകൊള്ളട്ടെ. നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യമുള്ളൂ? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു, നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തത്? അതുകൊണ്ട് നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല. ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിനുമത്രേ. അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ സാക്ഷിയായിരിക്കേണ്ടതിനു തന്നെ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കിയിട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാൺമിൻ എന്നു മറുപടി പറവാൻ ഇടയാകും. ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കിയിട്ട് യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാൻ ഞങ്ങൾക്കു സംഗതി വരരുതേ. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി. പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങൾ യഹോവയോട് ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മധ്യേ ഉണ്ട് എന്ന് ഞങ്ങൾ ഇന്ന് അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.