യോഹന്നാൻ 15:5-17

യോഹന്നാൻ 15:5-17 MALOVBSI

ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ച് അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർതന്നെ. യജമാനൻ ചെയ്യുന്നത് ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്ന് ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടുതന്നെ. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിനു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.

യോഹന്നാൻ 15:5-17 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക യോഹന്നാൻ 15:5-17 സത്യവേദപുസ്തകം OV Bible (BSI)

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

3 ദിവസങ്ങളിൽ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും അതിജീവിക്കുക എന്നത് ഓരോ വിശ്വാസിയുടെയും നിരന്തരമായ യാത്രയാണ്. അത് സ്വന്ത ഇച്ഛാശക്തിയോടൊപ്പമുള്ള പോരാട്ടമോ, സ്വയംപര്യാപ്തതയുടെ പ്രലോഭനമോ, പരിപൂർണ്ണതയുടെ ഭാരമോ ആകട്ടെ, ഈ വെല്ലുവിളികൾ നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. ദൈവത്തിൻ്റെ വചനത്തിലേക്ക് തിരിയുകയും നമ്മുടെ ഇഷ്ടം സമർപ്പിക്കുകയും, അവൻ്റെ ശക്തിയുടെ നമ്മുടെ ആവശ്യം തിരിച്ചറിയുകയും, നമ്മുടെ പരാജയങ്ങളിൽ അവൻ്റെ കൃപ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് യഥാർത്ഥ സമാധാനവും ലക്ഷ്യവും കണ്ടെത്താൻ കഴിയും. വിശ്വാസത്തോടും ആശ്രയത്തോടും കൂടി ഈ പോരാട്ടങ്ങളെ എങ്ങനെ മറികടക്കാം എന്ന് നമുക്ക് പര്യവേക്ഷണം ചെയ്യാം.