ന്യായാധിപന്മാർ 6:35-40

ന്യായാധിപന്മാർ 6:35-40 MALOVBSI

അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്ന് അവരോടു ചേർന്നു. അപ്പോൾ ഗിദെയോൻ ദൈവത്തോട്: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ ഇതാ, ഞാൻ രോമമുള്ള ഒരു ആട്ടിൻതോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്നു ഞാൻ അറിയുമെന്നു പറഞ്ഞു. അങ്ങനെതന്നെ സംഭവിച്ചു; അവൻ പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോട്: നിന്റെ കോപം എന്റെ നേരേ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു. അന്നു രാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.