ന്യായാധിപന്മാർ 3:12-30

ന്യായാധിപന്മാർ 3:12-30 MALOVBSI

കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്കകൊണ്ട് യഹോവ മോവാബ്‍രാജാവായ എഗ്ലോനെ യിസ്രായേലിനു വിരോധമായി ബലപ്പെടുത്തി. അവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്ന് യിസ്രായേലിനെ തോല്പിച്ചു, അവർ ഈന്തപ്പട്ടണവും കൈവശമാക്കി. അങ്ങനെ യിസ്രായേൽമക്കൾ മോവാബ്‍രാജാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു. യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടംകൈയനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‍രാജാവായ എഗ്ലോന് കാഴ്ച കൊടുത്തയച്ചു. എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടയ്ക്കു കെട്ടി. അവൻ മോവാബ്‍രാജാവായ എഗ്ലോന്റെ അടുക്കൽ കാഴ്ച കൊണ്ടുചെന്നു; എഗ്ലോൻ ഏറ്റവും സ്ഥൂലിച്ചവൻ ആയിരുന്നു. കാഴ്ച വച്ചുകഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവൻ അയച്ചുകളഞ്ഞു. എന്നാൽ അവൻ ഗില്ഗാലിനരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്ക് ഒരു സ്വകാര്യം ഉണ്ട് എന്നു പറഞ്ഞു. ക്ഷമിക്ക എന്ന് അവൻ പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി. ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാട് അറിയിപ്പാൻ ഉണ്ടെന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്ന് എഴുന്നേറ്റു. എന്നാറെ ഏഹൂദ് ഇടംകൈ നീട്ടി വലത്തെ തുടയിൽനിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി. അലകോടുകൂടെ പിടിയും അകത്തുചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സ് അലകിന്മേൽ പൊതിഞ്ഞടഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു. പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടച്ചുപൂട്ടി. അവൻ പുറത്ത് ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു. അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ട് അവർ താക്കോൽ എടുത്തു തുറന്നു; തമ്പുരാൻ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവർ കാത്തിരുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്ന് സെയീരയിൽ ചെന്നുചേർന്നു. അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവതത്തിൽനിന്ന് ഇറങ്ങി അവൻ അവർക്കു നായകനായി. അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിനു നേരേയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല. അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിനു കീഴടങ്ങി; ദേശത്തിന് എൺപതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.