ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു. ആകാശത്തെ സൃഷ്‍ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. ഞാൻ യഹോവ, അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയത് അറിയിക്കുന്നു; അത് ഉദ്ഭവിക്കുംമുമ്പേ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു. സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവനു സ്തുതിയും പാടുവിൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിൻതിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാൺമിൻ! എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.
യെശയ്യാവ് 42 വായിക്കുക
കേൾക്കുക യെശയ്യാവ് 42
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 42:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ