ഉൽപത്തി 37:12-24

ഉൽപത്തി 37:12-24 MALOVBSI

അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിപ്പാൻ ശെഖേമിൽ പോയിരുന്നു. യിസ്രായേൽ യോസേഫിനോട്: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവൻ അവനോട്: ഞാൻ പോകാം എന്നു പറഞ്ഞു. അവൻ അവനോട്: നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞ് ഹെബ്രോൻ താഴ്‌വരയിൽനിന്ന് അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി. അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നത് ഒരുത്തൻ കണ്ടു: നീ എന്ത് അന്വേഷിക്കുന്നു എന്ന് അവനോടു ചോദിച്ചു. അതിന് അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ എന്നു പറഞ്ഞു. അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്ക് പോക എന്ന് അവർ പറയുന്നതു ഞാൻ കേട്ടു എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു. അവർ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു: അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. രൂബേൻ അതു കേട്ടിട്ട്: നാം അവനു ജീവഹാനി വരുത്തരുത് എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു. അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: രക്തം ചൊരിയിക്കരുത്; നിങ്ങൾ അവന്റെമേൽ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു. യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു. അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.

ഉൽപത്തി 37:12-24 - നുള്ള വീഡിയോ